
കോഴിക്കോട്: മലബാറില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരായ സിപിഎം നിലപാടിനെതിരേ എസ്.കെ.എസ്.എസ്.എഫ് (സമസ്ത കേരള സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ) സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ രംഗത്ത്. മുസ്ലീങ്ങളുടേയോ മുസ്ലീങ്ങൾ ഉൾപ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലീങ്ങൾ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്ലീങ്ങളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയനിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവെച്ച്, ബി.ജെ.പി നേതാക്കള്‍ ഏറ്റുപിടിച്ച ഇപ്പോഴത്തെ ക്യാമ്പയിനെ ആ നിലക്കേ കാണാന്‍ പറ്റൂവെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
സത്താര്‍ പന്തല്ലൂരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഏഴു കാറ്റഗറിയിലുള്ള 21 വ്യായാമങ്ങളടങ്ങിയ Multi Excercise Combination അഥവാ MEC- 7 വളരെ മുമ്പ് തന്നെ കേരളത്തിലുണ്ടെങ്കിലും ഇക്കഴിഞ്ഞദിവസങ്ങളിലാണ് അത് ചര്‍ച്ചയായത്. കഴിഞ്ഞയാഴ്ച സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് മെക്-7നെ കുറിച്ച് കൂടുതല്‍ ആളുകള്‍ കേട്ടത്. നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ആണ് മെക്7ന് പിന്നിലെന്നാണ് പി. മോഹനന്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് അദ്ദേഹം ഇതിനെ മയപ്പെടുത്തി പ്രസ്താവനയിറക്കി. മെക് 7 നെ ക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പൊതുയിടങ്ങളില്‍ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ഇന്നത്തെ വിശദീകരണം. രാഷ്ട്രീയ മത ചിന്തകള്‍ക്ക് അതീതമായ പൊതുഇടമാണ് മെക് 7 എന്നും മോഹനന്‍ ഇന്ന് പറഞ്ഞു. ഇതുവരെ മനസ്സിലാക്കിയതില്‍ നിന്ന് നാട്ടില്‍ സജീവമായ 35- 40 വയസ്സിന് മുകളിലുള്ള പാര്‍ട്ടി, മത, ഭേദമന്യേ സ്ത്രീ പുരുഷൻമാർ ഈ കൂട്ടായ്മകളില്‍ അംഗമാണെന്നാണ്. കോവിഡിന് ശേഷം ആളുകള്‍ പൊതുവേ ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുക്കളാണ്. ഈ സാഹചര്യം കൂടി മെക്-7 കൂട്ടായ്മക്ക് വേഗത്തില്‍ പ്രചാരണം കിട്ടാന്‍ കാരണമായിട്ടുണ്ട്. അരാഷ്ട്രീയ സ്വഭാവത്തോടെയുള്ള സംഘാടനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംശയത്തോടെ മാത്രമെ കാണൂ. ഒരുപക്ഷേ സി.പി.എം നേതാവ് വിമര്‍ശനവുമായി വരാന്‍ കാരണം ഇതാകും. ഇനി മതരാഷ്ട്രവാദികളും തീവ്രവാദികളും പിടിമുറുക്കും എന്നാണ് മോഹനന് ആശങ്കയെങ്കില്‍, അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുമാണ്. കാരണം പൊതുകൂട്ടായ്മകളുടെ മുന്നില്‍നിന്ന് അതിനെ ഹൈജാക്ക് ചെയ്യുന്ന സ്വഭാവം ഇത്തരം സംഘടനകൾക്കുണ്ട്. മെക്-7 ന് പിന്നിലുള്ളവര്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് ശ്രദ്ധിക്കണമെന്ന് പറയുന്നതിനൊപ്പം, ഇതേ ആശങ്ക കേരളാ പോലീസില്‍ പിടിമുറുക്കിയ ആര്‍.എസ്.എസ് കരങ്ങളെക്കുറിച്ച് മോഹനന്‍ മാഷിന് ഉണ്ടാകണമെന്നും ശ്രദ്ധയിൽപ്പെടുത്തുകയാണ്. കാരണം എന്തുവന്നാലും പോലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കും എന്നും തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോ എന്നും പ്രഖ്യാപിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവര്‍ മോഹനന്‍ മാഷിന്റെ പാര്‍ട്ടി ഭരിക്കുമ്പോഴാണ് സര്‍വീസിലിരുന്നത്. കേരളാ പോലീസിന്റെ അജണ്ട സെറ്റ് ചെയ്യുന്നത് ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞത് കേരളം ഭരിക്കുന്ന കക്ഷിയുടെ അഖിലേന്ത്യാ നേതാവായ ആനിരാജയാണ്. ചുരുക്കത്തില്‍, മുസ്ലിംകളുടെയോ മുസ്ലിംകൾ ഉൾപ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലിംകള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്ലിംകളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയനിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവച്ച് ബി.ജെ.പി നേതാക്കള്‍ ഏറ്റുപിടിച്ച ഇപ്പോഴത്തെ കാംപയിനെ ആ നിലക്കേ കാണാന്‍ പറ്റൂ.
അതേസമയം, വിഷയത്തിൽ ബിജെപിയേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് സന്ദീപ് വാര്യർ രംഗത്തെത്തി. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്. രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നുകയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവർത്തനമാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവെയ്ക്കാൻ പറയുക എന്നതാണ്.
എന്നിട്ട് പകരം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കുക. രാജ്യത്തെ പൗരന്മാരെ മുഴുവൻ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഏജൻസികൾക്ക് കഴിയാത്തത് മോഹനന് സാധിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്.
ഉള്ളിയേരിയിൽവരെയുള്ള വ്യായാമ ശൃംഖലയിലെ തീവ്രവാദം തിരിച്ചറിയാൻ കെ.സുരേന്ദ്രന് പോലും മോഹനനെ ആശ്രയിക്കേണ്ടി വന്നില്ലേ. കോൺസ്പിരസി തിയറികൾ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂ, സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരെ വിമര്‍ശനമുന്നയിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ കഴിഞ്ഞ ദിവസം തന്റെ നിലപാട് തിരുത്തിയിരുന്നു. മെക് സെവനെ സംബന്ധിച്ച് താനും സിപിഎമ്മും ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.
ജാഗ്രത വേണമെന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്കുള്ള വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ല. അപൂര്‍വ്വം ചിലയിടത്ത് അത്തരം നുഴഞ്ഞുകയറ്റമുണ്ടെന്ന സംശയമുണ്ടാക്കിയിട്ടുണ്ട്. സിപിഎം എല്ലാ വര്‍ഗീയതയേയും ശക്തമായി എതിര്‍ക്കും. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നുമായിരുന്നു മോഹനന്‍ വ്യക്തമാക്കിയത്.
മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് നേരത്തെ പി മോഹനന്‍ പൊതുവേദിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മെക് സെവന്‍ വാട്‌സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറയുകയുണ്ടായി.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കലാണ്. തീവ്രവാദികളേയും കൂട്ടിയുള്ള ഏര്‍പ്പടാണ് ഇതെല്ലാമെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞിരുന്നു.
Content Highlights: SKSSF against CPM and Sandeep Warrier against BJP on Mac 7 issue
Published: 16 Dec 2024, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented