പത്തനംതിട്ട: വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടെന്ന് സൂചന. വിഷയം രാഷ്ട്രീയ മുതലെടുപ്പിന് വഴിവെച്ചേക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്‌ . ഇന്ന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷം പ്രസിഡന്റ് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനം പിൻവലിക്കുന്നത് അപ്പോൾ അറിയിച്ചേക്കും. 

To advertise here,

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല  മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധത്തിന് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. കോടതിയെ സമീപിക്കുമെന്ന് ചില സംഘടനകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകുന്നത്. 

തിരക്ക് ഏറുമ്പോൾ പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണ് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരിൽ അധികവും സ്‌പോട്ട് ബുക്കിങ്ങിലൂടെയാണ് സന്നിധാനത്തേക്ക് മലകയറുന്നത്.  പലരും വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാതെ ആണ് മല കയറാൻ വരുന്നത്. 

പന്തളം, ചെങ്ങന്നൂർ, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇതാണ് വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിച്ചത്. പ്രതിഷേധം ഉയർന്നതോടെ നിലയ്ക്കലും പമ്പയിലും മാത്രമായി സ്‌പോട്ട് ബുക്കിങ് പരിമിതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. വിർച്വൽ ക്യൂവഴി ഒരു ദിവസം പരമാവധി 80,000 ഭക്തരെ ആണ് സന്നിധാനത്തേക്ക് കടത്തി വിടാൻ അവലോകന യോഗത്തിൽ തീരുമാനിച്ചത്. സാധാരണ ബുക്ക് ചെയ്യുന്നവരിൽ 15 ശതമാനത്തോളം ആളുകൾ വരാതിരിക്കുകയാണ് പതിവ്. ഈ ഒഴിവിൽ സ്‌പോട്ട് ബുക്കിങ്ങിലുടെ എത്തുന്നവരെ കടത്തിവിടുകയാണ് ചെയ്തിരുന്നത്. ഈ രീതി തുടരാനാണ് സാധ്യത. എന്നാൽ പരമാവധി 80,000 എന്ന പരിധി നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്.