തൃശ്ശൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബിന്റെ വോട്ട് വൈബ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയത്.

To advertise here,

നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും വേണമെങ്കില്‍ ഏത് മണ്ഡലമാണെന്നും പറയാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതിന് ശേഷമാണ് നേമത്താണ് താന്‍ മത്സരിക്കുക എന്ന് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പോലും പാര്‍ട്ടിയില്‍ ആരംഭിക്കുന്നതിന് മുമ്പെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം. അതേസമയം ശശി തരൂര്‍ എംപി ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് തനിക്ക് അങ്ങനെയൊരു പ്രതീക്ഷയില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി എംഎല്‍എയെ ലഭിച്ചത് നേമത്ത് നിന്നായിരുന്നു. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിയിരുന്ന ഒ രാജഗോപാലാണ് നേമത്ത് വിജയിച്ചത്. എന്നാല്‍ 2021ല്‍ ബിജെപി നിര്‍ത്തിയ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്ത് വി ശിവന്‍കുട്ടി നേമത്ത് നിന്ന് വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ നേമത്ത് ലീഡ് ചെയ്തിരുന്നു.