തിരുവനന്തപുരം: വീട്ടിൽനടത്തിയ റെയ്ഡിൽ മകൾ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തുവന്നതിനുപിന്നാലെ അത്തരമൊരു റെഡ് ബുക്ക് ഉണ്ടായിരുന്നുവെന്നതിന്റെ തെളിവ് പുറത്ത്. റെഡ് ബുക്കിന്റെ ഒൻപതു പേജുകളുടെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഇ.ഡി. ചേർത്തിട്ടുണ്ട്.

To advertise here,

ഇതിനൊപ്പം മറ്റൊരുകടലാസിൽ വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ അടുപ്പക്കാർക്ക് പണം നൽകിയതിന്റെ വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ എന്നിവരുടെ പേരുകളാണ് ഇതിൽ പ്രധാനമായുള്ളത്. വിദേശത്തുള്ള ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. തുകയുടെ കണക്ക് ദിർഹത്തിലാണ് എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന് 2024 സെപ്‌റ്റംബർ 17-ന് ആകെ നിക്ഷേപം 2,82,600 എഇഡി(അറബ് എമിറേറ്റ്‌സ് ദിർഹം) എന്നുണ്ട്. ഫൈജാസ് വഴി പണം നൽകിയതിന്റെ വിവരമുണ്ട്. കണ്ടെടുത്ത ഡയറിയിൽ വീണയും സാക്ഷികളും ഒപ്പിട്ട് സ്ഥിരീകരിച്ചതും കാണാം.

റെഡ് ബുക്കും മൊഴിയുമൊക്കെ മാധ്യമസൃഷ്ടിയാണെന്ന് സി.പി.എം. അനുകൂല സാമൂഹികമാധ്യമ ഹാൻഡിലുകൾ പ്രചരിപ്പിക്കുമ്പോഴാണ് കൂടുതൽ രേഖകൾ പുറത്തുവരുന്നത്.

നമ്പറുകൾ സേവുചെയ്തിരിക്കുന്നത് ഹവാല ചേർത്ത്

വാരിസിന്റെ വാട്‌സാപ്പ് ചാറ്റുകളിൽ ചില നമ്പറുകൾ ഹവാല എന്നുകൂടി ചേർത്താണ് സേവുചെയ്തിരിക്കുന്നത്. സുബൈർ കരുവാംപൊയിലിനെ ‘സുബൈർ കൊടുവള്ളി ഹവാല’ എന്നപേരിലാണ് സേവുചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില നമ്പറുകൾ ഹവാല ഏജന്റ് എന്ന് കൂട്ടിച്ചേർത്താണ് സേവു ചെയ്തിരിക്കുന്നത്. കറൻസിനോട്ടുകളിലെ നമ്പറാണ് വാട്‌സാപ്പ് സന്ദേശത്തിലൂടെ അയച്ചുനൽകിയത്. ഇത് പണം കൈമാറുന്നതിനുള്ള കോഡ് സന്ദേശമാണെന്നാണ് ഇ.ഡി.യുടെ വാദം. കേരളത്തിൽ സംഭരിച്ച പണം വലിയതോതിൽ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി.യുടെ ആരോപണം.

ഇ.ഡി. കണ്ടെത്തിയ കള്ളപ്പണ ഇടപാട് അതത് പ്രദേശത്തെ പോലീസ് അന്വേഷിക്കേണ്ടതാണെന്ന പി.എം.എൽ.എ. നിയമത്തിലെ വകുപ്പുപ്രകാരമാണ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയത്. ഇത് ശരിവെക്കുന്ന കോടതി വിധികളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.