കോഴിക്കോട്: തന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചതിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായി ആയി മാറുന്ന നിലയാണ് രാഹുലിന്റേതെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രാഹുലിന്റെ പ്രസംഗത്തിലാണ് അദ്ദേഹത്തിന് കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുള്ളത്.
ആളുകളെ കാണുമ്പോൾ സാധാരണ കെട്ടിപ്പിടിക്കുന്ന രീതി തനിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. 'കെട്ടിപ്പിടിക്കൽ സാധാരണ നിലയിൽ നമുക്ക് ഇടയിൽ ഉണ്ടാകാറില്ല. അപൂർവ്വമായി ചില ആളുകളെ കെട്ടിപ്പിടിക്കാറുള്ളൂ. ഞാനും രാഹുൽ ഗാന്ധിയും കാണുമ്പോൾ ഒന്നുകിൽ പരസ്പരം വണങ്ങും അല്ലെങ്കിൽ കൈ കൊടുക്കും. പക്ഷേ കെട്ടിപ്പിടിച്ച ഒരു ഫോട്ടോ കണ്ടു. രാഹുൽ മോദിയെ ചെന്ന് കെട്ടിപ്പിടിക്കുന്ന ഫോട്ടോ. അതിൽ എനിക്ക് ആക്ഷേപമില്ല. പക്ഷേ അദ്ദേഹം ഇന്ത്യ മുന്നണി യോഗത്തിൽ പറഞ്ഞത് മറ്റൊരു തരത്തിലും ചിത്രീകരണമാണ്' പിണറായി പ്രതികരിച്ചു.
രാഹുലിന്റെ സമീപനംകൊണ്ടാണ് ഇന്ത്യ മുന്നണി ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിയതെന്നും പിണറായി കുറ്റപ്പെടുത്തി. 'രാഹുലിന്റെ സംസാര രീതി ഇതാണ്. ഇന്ത്യ മുന്നണി ഇന്ന് എത്തിച്ചേർന്ന സ്ഥിതി വിശേഷത്തിൽ അഖിലേഷ് യാദവും തേജസ്വി യാദവും അടക്കമുള്ള നേതാക്കൾ ശബ്ദമുയർത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാടിനെതിരെയാണ് അവർ ശബ്ദിച്ചത്. ഡിഎംകെ ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് നമ്മൾ കണ്ടു. എല്ലാത്തിനും ഇടയാക്കിയത് രാഹുൽ ഗാന്ധിയുടെ സമീപനംകൊണ്ടാണ്. ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന സമീപനമല്ല രാഹുലിന്റേത്. ബിജെപിയുടെ സഹായി ആയി മാറുന്ന അവസ്ഥയാണ്' പിറായി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെതിരെയും പിണറായി വിജയൻ രൂക്ഷ വിമർശനം നടത്തി. നിപയെ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് സർക്കാരിന് ഉണ്ടായിരിക്കുന്നത്. നിപയെ അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ല. ആരോഗ്യമേഖല സജ്ജമാകണമെന്നും ആരോഗ്യമന്ത്രി ഇതുവരെ കോഴിക്കോട് എത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ അടുത്തകാലത്തുണ്ടായ ആരോഗ്യ മന്ത്രിമാരൊന്നും മെഡിക്കൽ ബിരുദധാരികളല്ല. പക്ഷെ നിപ കാലത്തൊക്കെ എങ്ങനെയാണ് ആരോഗ്യമന്ത്രി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സജ്ജമായിരുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കൂടുതൽ ഊർജ്ജസ്വലമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേവസ്വം പ്ലീഡറുടെ നിയമനവുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ പ്ലീഡറായി നിയമിച്ചത് ദേവസ്വം മന്ത്രി അറിയാതെയാണോ? ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരം നിയമനങ്ങൾ നടക്കുകയെന്നും പിണറായി വിജയൻ ചോദിച്ചു.
Content Highlights: Pinarayi Vijayan critiques Rahul Gandhi's political stance within the INDIA bloc., Allegations that Rahul Gandhi's approach aids the BJP., Strong criticism regarding the Kerala Health Department's handling of the Nipah outbreak.
Published: 13 Jun 2026, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented