തിരുവനന്തപുരം: കവിയും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ നിലപാടുകളെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം അപകടമാണെന്ന് സാനുമാഷിന് തോന്നിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം അപകടമാണെന്ന സച്ചിദാനന്ദന്റെ മുൻപത്തെ പരാമർശങ്ങളെ മുൻനിർത്തിയായിരുന്നു പിണറായിയുടെ പ്രതികരണം. സാംസ്‌കാരിക നായകനായ എം.കെ. സാനുവിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കവേയാണ് സച്ചിദാനന്ദനെതിരേ പിണറായി വിമർശനമുന്നയിച്ചത്.

To advertise here,

ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് സ്വന്തം യശസ്സുയർത്താൻ സാനുമാഷ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. തങ്ങൾ ഇവിടെയുണ്ടെന്ന് സമൂഹത്തെ അറിയിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന സാനുമാഷ്, പ്രസ്ഥാനത്തെ കരിവാരിത്തേച്ച് പൊതുസ്വീകാര്യത നേടാൻ ശ്രമിച്ചിട്ടില്ല. ഇടതുപക്ഷത്ത് നിന്നുകൊണ്ടുതന്നെ പ്രസ്ഥാനത്തെ ആക്രമിച്ചാൽ വലതുപക്ഷത്തിന്റെ കൈയടിയും പൊതുസ്വീകാര്യതയും വർധിക്കുമെന്ന് അറിയുന്നവരാണ് ഇത്തരം വ്യാജരീതികൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പൊതുസമൂഹത്തിൽ സ്വന്തമായി ഭദ്രമായ സ്ഥാനമില്ലാത്തവർക്കു മാത്രമേ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഇത്തരം വിപരീത നിലപാടുകൾ എടുക്കേണ്ടിവരുന്നുള്ളൂ. സ്വന്തം യശസ്സ് തിളക്കിയെടുക്കാൻ ഇടതുപക്ഷത്തെ ആക്രമിക്കേണ്ടതില്ലാത്തവിധം സാനുമാഷ് പൊതുസമൂഹത്തിൽ ആദരണീയനാണ്. സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവമായ സാനുമാഷ് സമൂഹത്തിന്റെ ആകെ ഊർജമായിരുന്നെന്നും പിണറായി കൂട്ടിച്ചേർത്തു.