മാനന്തവാടി: കഴിഞ്ഞ ദിവസം ചെരിഞ്ഞ 'തണ്ണീര്‍ക്കൊമ്പന്‍' എന്നറിയപ്പെട്ടിരുന്ന കാട്ടാനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആനയുടെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ നിരവധി പാടുകള്‍ കണ്ടെത്തി. ഇത് എങ്ങനെ ഉണ്ടായതാണ് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. 

To advertise here,

 കാട്ടിലേക്ക് പോകാന്‍ മടിയായിരുന്ന ഈ ആനയുടെ വിഹാരകേന്ദ്രം കര്‍ണാടകയിലെ ഹാസനിലെ കാപ്പിത്തോട്ടങ്ങളായിരുന്നു. തോട്ടങ്ങളില്‍ കറങ്ങിനടക്കുമ്പോള്‍ ആനയെ ഓടിക്കാനായി അവിടെയുള്ളവര്‍ എയര്‍ഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലെറ്റ് ഏറ്റത് എന്നാണ് അനുമാനം. 

ആന ചെരിഞ്ഞ സംഭവത്തില്‍ വനംവകുപ്പിന്റെ വിദഗ്ധസമിതി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഈസ്‌റ്റേണ്‍ സര്‍ക്കിളിലെ പ്രിന്‍സിപ്പള്‍ സി.സി.എഫ്.ഒ. വിജയാനന്ദനാണ് വിദഗ്ധ സമിതിയുടെ തലവന്‍. സമിതിയിലെ മറ്റ് അംഗങ്ങള്‍ ആരൊക്കെയാണ് എന്ന വിവരം ലഭ്യമായിട്ടില്ല. 

തണ്ണീര്‍ക്കൊമ്പന്‍ കേരളാ അതിര്‍ത്തി കടന്നപ്പോള്‍ വിവരം കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യണമെങ്കില്‍ പാസ്‌വേര്‍ഡ് വേണം. ഇത് കേരളാ വനംവകുപ്പിന് കര്‍ണാടക കൈമാറിയിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. അഞ്ച് മണിക്കൂറെടുത്താണ് ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ ലഭ്യമായത്.  

ആനയെ ദിവസങ്ങള്‍ക്ക് മുമ്പ് തിരുനെല്ലി ഭാഗത്ത് കണ്ടതായും വിവരമുണ്ട്. അങ്ങനെയാണെങ്കില്‍ റേഡിയോ കോളര്‍ സിഗ്നല്‍ ഇല്ലാതെ തന്നെ വാച്ചര്‍മാര്‍ മുഖേനെ വനംവകുപ്പ് ആനയെ കുറിച്ച് അറിയേണ്ടതാണ്. ഇത്തരത്തില്‍ നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ആനയെ തിരികെ കാട്ടിലേക്ക് അയക്കാന്‍ കഴിയുമായിരുന്നു. ഇതില്‍ വീഴ്ച ഉണ്ടായി എന്ന പരാതി പ്രദേശത്തെ ജനങ്ങളും പൊതുപ്രവർത്തകരും ഉന്നയിക്കുന്നുണ്ട്.