മലപ്പുറം: പരമോന്നത കോടതിവരെ മുനമ്പം വഖഫ് സ്വത്താണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും പറയുമ്പോൾ, കൈയേറ്റത്തെ മുഖ്യമന്ത്രി ന്യായീകരിക്കരുതെന്നും പ്രശ്നപരിഹാരത്തിന് വഴിയൊരുക്കണമെന്നും അഖില കേരള വഖഫ് സംരക്ഷണസമിതി ആവശ്യപ്പെട്ടു.

To advertise here,

സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി 1950-ൽ പറവൂർ സ്വദേശി ഹാഷിം സേട്ടുവിന്റെ മകൻ മുഹമ്മദ് സിദ്ദിഖ് സേട്ടു തന്റെ 404.76 ഏക്കർ ഭൂമി ഫറൂഖ് കോളേജ് കമ്മറ്റിക്ക് വഖഫിന്റെ പവിത്രത സൂക്ഷിച്ചു കൊണ്ടുതന്നെയാണ് ദൈവനാമത്തിൽ വഖഫ് ചെയ്തത്.

ജനവാസം കുറഞ്ഞതിനാലാവാം വളച്ചുകെട്ടി സുരക്ഷിതമാക്കുന്നതിൽ വീഴ്ചവന്നതിനാൽ തുടക്കത്തിൽ പുറന്പോക്ക് എന്ന് കരുതി പ്രദേശത്തെ ചിലർ കൈയേറി. തുടർന്ന് പലവട്ടം വില്പന നടത്തി കൈവശമുറപ്പിച്ചു. പല കേസുകളിലും കൈയേറ്റത്തിനെതിരേ കോളേജ് കമ്മറ്റിക്ക് വഖഫെന്നനിലയ്ക്ക് അനുകൂല വിധി ലഭിച്ചതാണ്.

കൈയേറ്റക്കാരായ കക്ഷികൾക്ക് ഒരു കോടതിയിൽനിന്ന്‌ അനുകൂലവിധി ലഭിച്ചില്ല. പ്രശ്നപരിഹാരത്തിന് മുനമ്പം എസ്റ്റേറ്റ് സർവേചെയ്ത് സമഗ്ര അന്വേഷണം നടത്തണം. 140-ഓളം വരുന്ന യഥാർത്ഥ കുടികിടപ്പുകാരെ കണ്ടെത്തണം. അവരെ വെച്ചുള്ള റിസോർട്ട് മാഫിയയുടെ കള്ളക്കളി വെളിച്ചത്ത് കൊണ്ടുവരികയും വേണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ, ജന. സെക്രട്ടറി അബ്ദുൾ കാദർ കാരത്തൂർ, ആലിക്കോയ, ടി.പി. അബ്ദുൾമജീദ്, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.