പാലക്കാട്‌: ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു. ലോട്ടറി ഏജന്റുമാരുടെ സംഘടനകളും തൊഴിലാളികളും ഉയർത്തിയ ആവശ്യം മുൻ നിർത്തിയാണ് ലോട്ടറിയിൽ സർക്കാർ അഴിച്ചുപണി നടത്തുന്നത്. രണ്ടുമാസത്തിനകം ഇതിന്റെ രൂപരേഖയാകും..

To advertise here,

നേരത്തേ ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ തുക 12 ശതമാനമായിരുന്നു. ലോട്ടറിയിൻമേലുള്ള ജി.എസ്.ടി. നിരക്ക് 28-ൽനിന്ന് 40 ശതമാനമാക്കി ഉയർത്തിയതോടെ ഏജൻസികളുടെ കമ്മിഷൻ തുക 10 രൂപയായി കുറച്ചു. പ്രധാന ഏജന്റുമാരിൽനിന്ന് ടിക്കറ്റുവാങ്ങി വിൽക്കുന്ന തൊഴിലാളികൾക്ക് ടിക്കറ്റുവിറ്റാൽ കിട്ടുന്ന തുകയും ആറുരൂപയിലേക്ക് താഴ്‌ന്നു. ഇതിലെല്ലാം മാറ്റം വേണമെന്നാണ് ആവശ്യമുയർന്നത്. ഇതോടൊപ്പം 5000, 2000, 1000 തുടങ്ങിയ ചെറിയ സമ്മാനങ്ങളുടെ എണ്ണം ഉയർത്തണമെന്ന ആവശ്യവുമുയർന്നു.

കേരള ലോട്ടറിയിലെ ഘടനാമാറ്റങ്ങളെക്കുറിച്ച് പലവിധത്തിലുള്ള ശുപാർശ സർക്കാരിലേക്ക് പോയിട്ടുണ്ട്. ലോട്ടറിവില ഉയർത്താതെ അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വർധിപ്പിച്ച് സമ്മാനങ്ങളുടെ എണ്ണം കൂട്ടാനുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. നിലവിൽ ഒരു ലോട്ടറിയുടെ നറുക്കെടുപ്പിലേക്ക് 12 സീരിസുകളിലായി ഒരുകോടി എട്ടുലക്ഷം ടിക്കറ്റാണ് അച്ചടിക്കുന്നത്. സീരിയലുകളുടെ എണ്ണംകൂട്ടി ടിക്കറ്റുകളുടെ എണ്ണവും കൂട്ടാൻ ആലോചിക്കുന്നുണ്ട്. ഒമ്പതുലക്ഷം ടിക്കറ്റുകൾവരെ അധികമായി അച്ചടിക്കാമെന്ന നിർദേശമാണ് പരിഗണനയിലുള്ളത്.

ഇതനുസരിച്ച് ലോട്ടറി ഇടപാടുകൾക്കായി ഉപയോഗിക്കുന്ന മെഷീനുകളിലും നറുക്കെടുപ്പ് ക്രമീകരണങ്ങളിലും മാറ്റം വരുത്തണം. നിലവിലെ ഘടനയനുസരിച്ച് അടുത്തമാസങ്ങളിലേക്കുള്ള ലോട്ടറികൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. ഇവ വിറ്റുതീരുന്പോഴേക്കും നിർദേശങ്ങൾപഠിച്ച് പുതിയ ഘടന തയ്യാറാക്കും. സംഘടനകളുമായി കൂടുതൽചർച്ചകൾ നടത്തിയ ശേഷമേ അന്തിമഘടനയ്ക്ക് രൂപം കൊടുക്കയുള്ളൂ എന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽനിന്ന് ലഭിക്കുന്ന വിവരം.