കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ സംഘര്‍ഷം. ആശുപത്രിയുടെ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് പ്രവർത്തകർ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 

To advertise here,

പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞെങ്കിലും സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റി പോലീസ് വാഹനം കടത്തിവിട്ടു. അതേസമയം ബിന്ദുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് കൊണ്ടുപോകാതെ പ്രതിഷേധിക്കാനാണ് അവരുടെ കുടുംബം തീരുമാനിച്ചിരുന്നതെന്നും അത് മാറ്റി മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് പറയാന്‍ വന്നപ്പോള്‍ പോലീസ് കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

ആ കുടുംബത്തിന്റെ പ്രതിഷേധം പറയാന്‍ ചെന്നപ്പോള്‍ പോലീസ് ബലംപ്രയോഗിച്ച് ഞങ്ങളെ നീക്കം ചെയ്യുകയാണ്. പോലീസ് ഗുണ്ടകളായി മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. അവരുടെ കുടുംബത്തിലെ ഒരംഗം വാഹനത്തിനു മുന്നില്‍ വെച്ച് പറയാന്‍ പോയപ്പോള്‍ പോലീസ് ബലപ്രയോഗം നടത്തുകയായിരുന്നു. ഞങ്ങളാരും പ്രശ്‌നങ്ങളുണ്ടാക്കിയില്ല. വയനാട്ടിലെ സ്ഥിതി ഈ കുടുംബത്തിന് ഉണ്ടാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. - ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഒരാള്‍ക്ക് ജോലി നല്‍കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അക്കാര്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. .