കൊച്ചി: കേരളത്തെ എയ്‌റോസ്പെയ്‌സ് വ്യവസായ മേഖലയിലെ ഹബ്ബാക്കി മാറ്റുന്നതിന് 30,000 കോടിയുടെ നിക്ഷേപ സമാഹരണത്തിനൊരുങ്ങി കെ-സ്പെയ്സ്. സംസ്ഥാനത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, വ്യോമയാന മേഖലകളിലെ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ രൂപവത്കരിച്ച കെ-സ്പെയ്സിനു കീഴിൽ നിലവിൽ 69 കമ്പനികളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. അനൗദ്യോഗിക കണക്ക് ഇതിലധികം വരുമെന്നാണ് കെ-സ്പെയ്സ് അറിയിക്കുന്നത്.
ഈ കമ്പനികളെല്ലാം ചേർന്ന് ഏതാണ്ട് 1,400 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. കൂടുതൽ നിക്ഷേപം ക്ഷണിക്കുന്നതിന് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ-സ്പെയ്സ് ഇപ്പോൾ.
കെ-സ്പെയ്സിന്റെ തിരുവനന്തപുരത്തെ പള്ളിപ്പുറത്ത് നിർമിക്കുന്ന സ്പെയ്സ് പാർക്കും അതിനുകീഴിൽ വരുന്ന അനുബന്ധ പദ്ധതികളുമാണ് ആവാസവ്യവസ്ഥയുടെ ഭാഗമായുള്ളത്. എയ്റോസ്പെയ്‌സ് മേഖലയിലെ വിവിധ നൂതന ഉത്പന്നങ്ങളും സേവനങ്ങളും വികസിക്കാൻ പ്രാപ്തമായ പള്ളിപ്പുറം കാമ്പസ് 2028-ൽ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ-സ്പെയ്സ് സിഇഒ ജി. ലെവിൻ പറഞ്ഞു.
തിരുവനന്തപുരത്തുതന്നെ കാട്ടാക്കടയിലെ ഇന്റഗ്രേറ്റഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് (ഐഡിഐപി), വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ കോംപ്ലക്സ്, വേളിയിലെ എയ്‌റോസ്പെയ്സ് കൺട്രോൾ സിസ്റ്റം എന്നീ പദ്ധതികൾ സ്ഥലം ഏറ്റെടുക്കൽ ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. എറണാകുളം ജില്ലയിൽ സ്ഥാപിക്കുന്ന എയ്‌റോസ്പെയ്സ് ഇൻഡസ്ട്രിയൽ ക്ലസ്റ്ററിനായും സ്ഥലം തേടുകയാണ്. ഇവയുടെ പൂർത്തീകരണത്തിലൂടെ ബഹരികാശ മേഖലയിലേക്ക് കരുത്തുറ്റ നിക്ഷേപങ്ങൾ എത്തിക്കാനാകും.
ഈ പദ്ധതികൾക്ക് കരുത്തേകുന്ന സംസ്ഥാനത്തിന്റെ സ്വന്തം എയ്‌റോസ്പെയ്സ് പോളിസിക്ക് വൈകാതെ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മോസ് യൂണിറ്റ് നേട്ടമാകും
തിരുവനന്തപുരത്ത് നെട്ടുകാൽത്തേരിയിൽ ബ്രഹ്മോസ് യൂണിറ്റ് എത്തുന്നത് കെ-സ്പെയ്സിനും നേട്ടമാകുമെന്നാണ് കണക്കാക്കുന്നത്. നിർദിഷ്ട ബ്രഹ്മോസ് യൂണിറ്റിന് കെ-സ്പെയ്സിന്റെ ഇന്റഗ്രേറ്റഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ പദ്ധതി പ്രദേശവുമായി അധികം അകലമില്ല. ബ്രഹ്മോസിനു വരുന്ന വമ്പൻ പദ്ധതികളുടെ ഉപകരാറുകൾ നേടിയെടുക്കാനായാൽ കെ-സ്പെയ്സിന് നേട്ടമാകുമെന്ന് ജി. ലെവിൻ പറഞ്ഞു.
Content Highlights: Kerala K-SPACE Targets ₹30,000 Crore Investment in Aerospace and Defense Sector
Published: 15 Jan 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented