കൊല്ലം: കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽനിന്ന്‌ 100 കോടി കിട്ടാക്കടമുണ്ടായിരിക്കേ, 100 കോടികൂടി കടംകൊടുക്കാൻ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്. തൊട്ടുപിന്നാലെ, കരാർ വ്യവസ്ഥ ലംഘിച്ച് ആദ്യകടം തിരികെ നൽകാത്തതിന് കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡിനെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു. എന്നാൽ കടം കൊടുക്കാനുള്ള മുൻ തീരുമാനം റദ്ദാക്കിയില്ല.

To advertise here,

രണ്ടുവർഷംമുൻപ് കടംനൽകിയ തുക, 2026 ജനുവരിക്കു മുൻപ്‌ തിരികെ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ തുക തിരികെ ലഭിച്ചില്ലെന്നു മാത്രമല്ല, തങ്ങൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും 200 കോടികൂടി കടംനൽകണമെന്നും ആവശ്യപ്പെട്ട് വീണ്ടും കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡ് കത്ത് നൽകുകയായിരുന്നു. കത്ത് പരിഗണിച്ച ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് യോഗം 100 കോടി കടംകൊടുക്കുന്നതിന് ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി.

ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആസ്ഥാന ഓഫീസ്, ഉപകാര്യാലയങ്ങൾ, ജില്ലാ കമ്മിറ്റികൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഏരിയ കമ്മിറ്റി എന്നീ ഓഫീസുകളുടെ പരിധിയിലുള്ള വിവിധ ട്രഷറികളിലും ബാങ്കുകളിലുമുള്ള സ്ഥിരനിക്ഷേപങ്ങളിൽനിന്നാണ് ഈ തുക നൽകുന്നത്. തൊഴിൽവകുപ്പിന് കീഴിൽവരുന്ന കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽനിന്ന് രണ്ടു തവണയായി യു.ഡി.എഫ്., എൽ.ഡി.എഫ്. സർക്കാരുകൾ കോടികൾ കടമെടുത്തിരുന്നു. ചുമട്ടുതൊഴിൽ ചെയ്യുന്നവരുടെ വേതനം, ലെവി എന്നിവ ചേർത്ത് ക്ഷേമ ബോർഡിൽ തൊഴിലുടമകൾ അടയ്ക്കുന്ന തുകയിൽനിന്ന്, ലെവിയിനത്തിൽ ലഭിച്ച തുക ഉപയോഗിച്ചാണ് ക്ഷേമ ബോർഡ് പ്രവർത്തിക്കുന്നത്. തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ, പെൻഷൻ, മെഡിക്കൽ ആനുകൂല്യങ്ങൾ, മക്കൾക്കും മറ്റ് ആശ്രിതർക്കുമുള്ള സഹായങ്ങൾ എന്നിവ നൽകുന്നതും ഈ ഫണ്ടിൽനിന്നാണ്.

ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ 33 ഓഫീസുകൾ ഇപ്പോൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ പെൻഷൻ വിതരണം ചെയ്യുന്നത്, സ്ഥിരനിക്ഷേപത്തിന്‍റെ പലിശ ഉപയോഗിച്ചാണ്. ഈ സാഹചര്യം ബോർഡ് യോഗം സ്ഥിരീകരിക്കുന്നുണ്ട്. എങ്കിലും സർക്കാർ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം തുക നൽകണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.