തിറ്റാണ്ടുകളായി പൊതുനയങ്ങളുടെ ഇടനാഴികളെ വേട്ടയാടുന്ന ഒരു ധനകാര്യമരീചികയുണ്ട്; മൊത്ത ആഭ്യന്തര ഉത്പാദന-കടം അനുപാതം. ഓരോ വർഷവും ക്രെഡിറ്റ് റേറ്റിങ് ഏജൻസികളും കേന്ദ്ര ബാങ്ക് ബുള്ളറ്റിനുകളും സംസ്ഥാന ട്രഷറികൾക്ക് കർശനമായ മുന്നറിയിപ്പുകൾ നൽകുന്നു. പരമ്പരാഗത സാമ്പത്തിക ഓഡിറ്റുകളാകട്ടെ കേരളത്തെ എപ്പോഴും ഒരു അപായസൂചനയായിട്ടാണ് ചിത്രീകരിക്കുന്നത്.

To advertise here,

കോവിഡിനുശേഷം 40 ശതമാനത്തിനടുത്തായിരുന്ന കടം-ആഭ്യന്തര ഉത്പാദന അനുപാതം ഇപ്പോൾ 33.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും അത് ഇപ്പോഴും അപകടകരമായ അളവിലാണ് എന്ന രീതിയിലാണ് വിലയിരുത്തലുകൾ നടക്കുന്നത്. എന്നാൽ, ഈ മാനദണ്ഡങ്ങൾ അടിസ്ഥാനപരമായ ഒരു സാമ്പത്തിക തെറ്റിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്.

പരമാധികാരമുള്ള ഒരു രാജ്യത്തിന്റെയോ അല്ലെങ്കിൽ ഒരു സ്വകാര്യ കോർപ്പറേഷന്റെയോ ബാലൻസ് ഷീറ്റുമായി സംസ്ഥാനകടങ്ങളെ താരതമ്യംചെയ്യുന്നത് യുക്തിരഹിതമാണ്. നയരൂപവത്കരണവിദഗ്ധർ ഈ അക്കൗണ്ടിങ് സമവാക്യങ്ങൾക്കപ്പുറം ചിന്തിക്കേണ്ടതുണ്ട്. സംസ്ഥാന പൊതുധനകാര്യത്തെ നിയന്ത്രിക്കുന്ന ഘടനാപരമായ യാഥാർഥ്യങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയുകയാണ് ഇതിന് ആദ്യംവേണ്ടത്.

പെൻഷനും ശമ്പളവും ധൂർത്തോ

പരമ്പരാഗത ധനനയങ്ങളുടെ ഏറ്റവും വലിയ വാദം ശമ്പളവും പെൻഷനും പലിശനിരക്കുകളും അടങ്ങുന്ന 'കമ്മിറ്റഡ് എക്‌സ്പെൻഡിച്ചർ' സാമ്പത്തികമായി ഒട്ടും ഉത്പാദനക്ഷമമല്ലാത്ത ഒന്നാണ് എന്നാണ്. കേരളത്തിൽ ഈ തുക റവന്യൂവരുമാനത്തിന്റെ വലിയൊരു ശതമാനംവരുന്നത് ഒരു സാധാരണ സാമ്പത്തികശാസ്ത്രജ്ഞന് ഒരു ചുവപ്പുനാടയാണ്.

എന്നാൽ, ഉയർന്നതലത്തിൽ ചിന്തിക്കുന്ന ഒരു ധനശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് നിരന്തരം നൽകപ്പെടുന്ന ഒരു വലിയ വിപണി ഉത്തേജനമാണ്. വലിയ അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽനിന്നുള്ള വരുമാനം വരാൻ വർഷങ്ങളെടുക്കും. അതിനായുള്ള അസംസ്‌കൃതവസ്തുക്കൾ പുറത്തുനിന്ന് വാങ്ങുമ്പോൾ ആ പണം സംസ്ഥാനത്തിനുപുറത്തേക്കുപോകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ശമ്പളവും പെൻഷനും നേരിട്ടു നൽകുന്നതാണ് കൂടുതൽ ഫലപ്രദമാകുന്നത്. കാരണം, ഇതുലഭിക്കുന്നത് വളരെ ഉയർന്ന ഉപഭോഗപ്രവണതയുള്ള വ്യക്തികൾക്കാണ്.

ശമ്പളമായും പെൻഷനായും നൽകുന്ന ഓരോ 100 രൂപയും വിപണിയിൽ ഏതാണ്ട് അത്രയുംതന്നെ രൂപയുടെ ആഭ്യന്തരഡിമാൻഡ് ഉടനടി സൃഷ്ടിക്കുന്നുണ്ട്. നാഷണൽ സാംപിൾ സർവേ സംഘടനയുടെ (NSSO) ഡേറ്റപ്രകാരം ഇന്ത്യയിൽ ഗാർഹിക ഉപഭോഗത്തിൽ കേരളം മുൻപന്തിയിൽ നിൽക്കാൻ കാരണവും വിപണിയിലെ ആവശ്യകതയെ നിരന്തരം ഉത്തേജിപ്പിക്കുന്ന ഈ ശമ്പള-പെൻഷൻ തുകകളാണ്. കേവലം ഒരു സാമ്പത്തികലക്ഷ്യം കൈവരിക്കാൻവേണ്ടി ഈ ചെലവുകൾ പെട്ടെന്ന് വെട്ടിക്കുറച്ചാൽ അത് ആഭ്യന്തരവിപണിയിൽ വലിയ മന്ദതയ്ക്കുകാരണമാകും. ഇത് സംസ്ഥാനത്തിന്റെ ജി.എസ്.ടി. വരുമാനത്തെ ഇല്ലാതാക്കും. ഒടുവിൽ കടം-ആഭ്യന്തര ഉത്പാദന അനുപാതം കൂടുതൽ വഷളാകുകയേ ഉള്ളൂ.

'കടക്കെണി' കെണിയല്ല

പഴയ കടങ്ങൾ വീട്ടാൻവേണ്ടിമാത്രമാണ് സംസ്ഥാനം വലിയതോതിൽ വീണ്ടും കടമെടുക്കുന്നത് എന്ന വാദമുയർത്തി പരമ്പരാഗത ചിന്താഗതിക്കാർ ഇതിനെ 'കടക്കെണി' എന്നുവിളിക്കുന്നു. എന്നാൽ, ഒരു മാക്രോ ഇക്കണോമിസ്റ്റ് ഇതിനെ കാണുന്നത് പൊതുധനകാര്യത്തിലെ ഒരു സാധാരണപ്രക്രിയമാത്രമായാണ്. ഭരണകൂടങ്ങളും സംസ്ഥാനങ്ങളും ശാശ്വതമായ സ്ഥാപനങ്ങളാണ്. മനുഷ്യരെപ്പോലെ അവയ്ക്ക് ഒരു നിശ്ചിത ആയുസ്സില്ലാത്തതുകൊണ്ട് തങ്ങളുടെ കടം പൂജ്യമാക്കുക എന്നത് ഒരു സർക്കാരിന്റെയും ലക്ഷ്യമല്ല. പഴയ ബോണ്ടുകൾ കാലാവധിയെത്തുമ്പോൾ പുതിയവ ഇറക്കി പണം കണ്ടെത്തുന്ന 'റോൾ ഓവർ' രീതി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്.

പാപ്പരത്തഭീതി വേണ്ടാ

ക്ഷേമച്ചെലവും കടമെടുപ്പും സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംസ്ഥാനം 'ഡിഫോൾട്ട്' ആകുമെന്നാണ് ഭീതി. കോർപ്പറേറ്റുകൾ പരാജയപ്പെടുകയോ മുനിസിപ്പാലിറ്റികൾക്ക് പാപ്പരത്തം സംഭവിക്കുകയോ ചെയ്യാമെങ്കിലും ഒരു ഇന്ത്യൻസംസ്ഥാനത്തിന് സാങ്കേതികമായി ഒരിക്കലും ഡിഫോൾട്ടാകാൻ കഴിയില്ല. ഇന്ത്യൻ ഫെഡറൽവ്യവസ്ഥയുടെ ഘടനയനുസരിച്ച്, പ്രത്യേകിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 293(3) പ്രകാരം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പൂർണമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിലും അനുമതിയിലുമാണ് നടക്കുന്നത്. കൂടാതെ റിസർവ് ബാങ്കാണ് സംസ്ഥാനങ്ങളുടെ കടം കൈകാര്യംചെയ്യുന്നത്.

സ്റ്റേറ്റ് ഡിവലപ്‌മെന്റ് ലോൺ ലേലങ്ങൾ നിയന്ത്രിക്കുന്നതും സംസ്ഥാനങ്ങളുടെ അക്കൗണ്ടിൽനിന്ന് പലിശയും മുതലും കൃത്യമായി നിക്ഷേപകർക്ക് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ആർ.ബി.ഐ.യുടെ ഓട്ടമാറ്റിക് ഡെബിറ്റ് സംവിധാനവും കൺസോളിഡേറ്റഡ് സിങ്കിങ് ഫണ്ടും വഴിയാണ്. ഈ ബാങ്കിങ് സംവിധാനം കൃത്യമായ പെയ്മെന്റ് ഉറപ്പുനൽകുന്നതിനാൽ വിപണിയിൽ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾക്ക് പരമാധികാരസുരക്ഷയുണ്ട്. വിപണിക്ക് കേരളം തകരും എന്ന ഭയമില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവ് ആർ.ബി.ഐ. നടത്തിവരുന്ന ലേലത്തിൽ ഏറ്റവും മികച്ച സാമ്പത്തിക അച്ചടക്കമുള്ള സംസ്ഥാനങ്ങളും കടബാധ്യത കൂടുതലുള്ള കേരളവും തമ്മിലുള്ള പലിശനിരക്കിലെ വ്യത്യാസം വെറും 0.05% മുതൽ 0.15% വരെ മാത്രമായി ചുരുങ്ങുന്നു എന്നതാണ്.

അറിവധിഷ്ഠിത സമ്പദ്വ്യവസ്ഥ

സംസ്ഥാനങ്ങൾക്ക് ഡിഫോൾട്ട് ഉണ്ടാകില്ലെങ്കിലും കമ്മിറ്റഡ് എക്‌സ്പെൻഡിച്ചർ വിപണിയെ താങ്ങിനിർത്തുന്നുണ്ടെങ്കിലും ഇതിലടങ്ങിയിരിക്കുന്ന യഥാർഥ ആശങ്ക പാപ്പരത്തമല്ല, മറിച്ച് സാമ്പത്തിക ശ്വാസംമുട്ടലാണ്. ശമ്പളവും പെൻഷനും മുൻകാല കടങ്ങളുടെ പലിശയുംചേർന്ന് റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും കവർന്നെടുക്കുമ്പോൾ സംസ്ഥാനത്തിന് പുതിയ പദ്ധതികൾ നടപ്പാക്കാനുള്ള സാമ്പത്തികസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. കേരളം ഇപ്പോൾ നികുതിപിരിവ് ശക്തമാക്കുകയും റവന്യൂകമ്മി ക്രമേണ കുറച്ചുകൊണ്ടുവരുകയുംചെയ്യുന്നുണ്ട്. എങ്കിലും ഘടനാപരമായ ചില വെല്ലുവിളികൾ ബാക്കിയാണ്.

അമർത്യാസെന്നിന്റെ സാമൂഹികക്ഷേമചിന്തകൾ അടിവരയിടുന്നതുപോലെ ഉയർന്ന മാനവവികസനസൂചികയുള്ള, അതുപോലെത്തന്നെ പ്രായമേറുന്ന ജനസംഖ്യയുള്ള കേരളംപോലുള്ള ഒരു സംസ്ഥാനത്തിന് ഡിജിറ്റൽ ഇക്കോസിസ്റ്റം, ഹൈടെക് ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ വലിയതോതിൽ നിക്ഷേപം നടത്തേണ്ടതുണ്ട്. എങ്കിൽമാത്രമേ ഇവിടത്തെ മനുഷ്യവിഭവശേഷിയെ നിലനിർത്താനും ഒരു അറിവധിഷ്ഠിത സമ്പദ്വ്യവസ്ഥയായി മാറാനും സാധിക്കൂ. എന്നാൽ, കടത്തിന്റെ വലിയൊരു ഭാഗം ദൈനംദിന ആവശ്യങ്ങളിലേക്കുപോകുമ്പോൾ ഈ ഭാവിനിക്ഷേപങ്ങളാണ് ഇല്ലാതാകുന്നത്.

പുതിയ വികസന അജൻഡ

കേന്ദ്ര-സംസ്ഥാന നയരൂപവത്കരണവിദഗ്ധർ കാലഹരണപ്പെട്ട ധനകാര്യസൂചകങ്ങൾ മാറ്റിവെക്കാൻ തയ്യാറാകണം. പതിനാറാം ധനകാര്യകമ്മിഷനും സംസ്ഥാനപ്ലാനർമാരും കേവലം കമ്മി കുറയ്ക്കുന്നതിനെക്കുറിച്ചുമാത്രം സംസാരിക്കാതെ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയാണുവേണ്ടത്. റവന്യൂച്ചെലവ്, മൂലധനച്ചെലവ് എന്ന ലളിതമായ വേർതിരിവിനപ്പുറം ഏതുചെലവാണ് പ്രാദേശികസമ്പദ്വ്യവസ്ഥയിൽ കൂടുതൽ ചലനമുണ്ടാക്കുന്നതെന്നും സ്വകാര്യനിക്ഷേപങ്ങളെ ആകർഷിക്കുന്നതെന്നും നോക്കി വേണം ഫണ്ട് അനുവദിക്കാൻ. ജി.എസ്.ടി. നഷ്ടപരിഹാരംപോലുള്ള വരുമാനപരിരക്ഷാസംവിധാനങ്ങൾ കേന്ദ്രം പെട്ടെന്ന് നിർത്തലാക്കുകയും അതേസമയം, സംസ്ഥാനങ്ങളുടെ കടമെടുപ്പുപരിധി കർശനമായി വെട്ടിക്കുറയ്ക്കുകയുംചെയ്യുമ്പോൾ അത് സംസ്ഥാനങ്ങളെ കൃത്രിമമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടുകയും രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ബാധിക്കുകയുംചെയ്യും.

ജനപ്രിയ ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കുന്നതിനുപകരം മൊത്ത ആഭ്യന്തര ഉത്പാദന-നികുതി അനുപാതത്തിലുള്ള വിടവുകൾ നികത്തിക്കൊണ്ട് ആഭ്യന്തരവരുമാനം വർധിപ്പിക്കാനാണ് സംസ്ഥാനങ്ങൾ ശ്രദ്ധിക്കേണ്ടത്. പൊതുകടം എന്നത് പൂർണമായി ശാപമോ അല്ലെങ്കിൽ അനുഗ്രഹമോ അല്ല. മറിച്ച്, അത് തലമുറകൾ തമ്മിലുള്ള തുല്യത ഉറപ്പാക്കാനും സാമ്പത്തികവളർച്ച കൈവരിക്കാനുമുള്ള സുപ്രധാന ആയുധമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെ വിപണിയിലെ അക്കൗണ്ട് പുസ്തകങ്ങൾവെച്ചുമാത്രം അളക്കാനാകില്ല. ഈ സാമൂഹികമൂലധനത്തെ പുതിയ കാലത്തെ അറിവധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ ഇന്ധനമാക്കി മാറ്റാൻ ധീരമായ ധനനയങ്ങളാണ് ആവശ്യം. ഉയർന്ന മാനവവികസനസൂചികയുള്ള ഒരു പുരോഗമനസംസ്ഥാനത്തിന് ഇപ്പോൾ വേണ്ടത് ഒരു അക്കൗണ്ടന്റിന്റെ ആകുലതകളല്ല. മറിച്ച്, ദീർഘവീക്ഷണമുള്ള ഒരു സാമ്പത്തികവിദഗ്ധന്റെ ധീരമായ നയങ്ങളാണ്.

(കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ)