കോഴിക്കോട് : വനനിയമ ഭേദഗതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല, അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍.

To advertise here,

മതമേലധ്യക്ഷന്‍മാരില്‍ നിന്ന് കുറച്ച് കൂടി പക്വത പ്രതീക്ഷിക്കുന്നു എന്ന വനം മന്ത്രിയുടെ പ്രസ്ഥാവനയേയും ബിഷപ്പ് വിമര്‍ശിച്ചു. പക്വതയില്ലാതെ പെരുമാറുന്നത് ആരാണ് ? ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഞങ്ങളാണോ എന്നും ബിഷപ്പ് ചോദിച്ചു. ഈ നിയമം നിയമസഭയില്‍ പാസ്സാകും എന്ന് കരുതുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു.

വനനിയമത്തിന്റെ സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനത്തിനുള്ളില്‍ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്കാല്‍ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളില്‍ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. 

വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴയില്‍ കുളിക്കുന്നതും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നല്‍കുന്നു. 

വനനിയമ ഭേദഗതി സംബന്ധിച്ച് നവംബര്‍ ഒന്നിന് ഗസറ്റ് വിജ്ഞാപനം വന്നിരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു. ജനുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.