ആലപ്പുഴ: സംസ്ഥാന ആഭ്യന്തര വകുപ്പിനെ വിമർശിച്ച്‌ സിപിഐയുടെ രാഷ്ട്രീയ റിപ്പോര്‍ട്ട്. തുടര്‍ഭരണത്തില്‍ സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ കാര്യമായ മേല്‍ക്കൈ നേടാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. പോലീസിന്റെ നടപടികള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു. അതേസമയം, സിപിഐയുടെ മന്ത്രിമാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും വിമര്‍ശനമുണ്ട്.

To advertise here,

സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും സമ്മേളന പ്രതിനിധികള്‍ക്ക് സമര്‍പ്പിച്ചത്. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറയെന്നു പറയുന്നത് പാവപ്പെട്ട തൊഴിലാളികളാണ്. ഇവരുടെ ഉന്നമനത്തിനായി ഒന്നുംതന്നെ ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. അടിസ്ഥാന ജനവിഭാഗത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. വിവിധ ക്ഷേമബോര്‍ഡുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ അവയുടെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണുള്ളത്. 

കര്‍ഷകരുടെ കടാശ്വാസത്തിനായി കൊണ്ടുവന്ന കമ്മീഷന്റെ കാര്യത്തിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ല. കൃഷിവകുപ്പിന് നേരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം പാലിക്കാനായില്ലെന്ന് സ്വയം വിമര്‍ശനമായി സിപിഐ പറയുന്നു. 

സര്‍ക്കാരിന്റെ മദ്യനയത്തോടും സിപിഐ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.ഇന്ത്യൻ നിർമിത വിദേശമദ്യത്തോടാണ് സര്‍ക്കാരിന് താത്പര്യം. അതിനുള്ള നയപദ്ധതികളും സര്‍ക്കാരിനുണ്ട്. എന്നാല്‍, സാധാരണക്കാരായ കള്ളുചെത്തു തൊഴിലാളികള്‍ക്ക് വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. കേരളത്തിന്റെ മാറ്റങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിച്ചവരാണ് ഈ തൊഴിലാളികളെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. 

മുന്നണിയിൽനിന്ന്‌ അകന്നവരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വേണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ നിയമം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.