തിരുവനന്തപുരം: പഴ്‌സണൽ സ്റ്റാഫ് നിയമനം വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടതുസർക്കാർ 787 സ്റ്റാഫിനെ നിയമിച്ചെന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. സ്റ്റാഫംഗങ്ങളുടെ പേരും വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

To advertise here,

കഴിഞ്ഞ സർക്കാർ കാലത്ത് 500-ൽതാഴെ പഴ്‌സണൽ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നാണ് പിണറായി വിജയൻ പറഞ്ഞിരുന്നത്. പട്ടിക മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

പിണറായി മുഖ്യമന്ത്രിയായിരിക്കേ, സാമൂഹിക മാധ്യമ ഹാൻഡിലുകളുടെ പരിപാലനത്തിനും 12 പേരെ നിയോഗിച്ചിരുന്നു. ഒരുമാസം ഏഴുലക്ഷം രൂപയിലധികവും ഒരുവർഷം 84 ലക്ഷം രൂപയിലധികവും സാമൂഹിക മാധ്യമ പരിപാലനത്തിന് മാത്രം ചെലവാക്കിയ സർക്കാരായിരുന്നു പിണറായി വിജയന്റേത്. ഇതെല്ലാം ചെയ്തവരാണ് പഴ്‌സണൽ സ്റ്റാഫംഗങ്ങളുടെ പേരിൽ യു.ഡി.എഫ്. സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. അനുവദിക്കപ്പട്ടതിൽക്കൂടുതൽ പഴ്‌സണൽ സ്റ്റാഫുകളെ ഈ സർക്കാർ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.