കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം ഡിസംബർ രണ്ടിന് നടത്തും. 

To advertise here,

2005-ലാണ് കാനത്തിൽ ജമീല ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ  എന്‍. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്.

എസ്എഫ്ഐയിൽകൂടിയായിരുന്നു ജമീലയുടെ രാഷ്ട്രീയപ്രവേശനം. ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ എസ്എഫ്ഐ സ്ഥാനാർഥിയായി മത്സരിച്ചാണ് ജമീല നേതൃസ്ഥാനത്തെത്തുന്നത്. വിവാഹശേഷം കോഴിക്കോട്ടെ തലക്കുളത്തൂരിലത്തിയതോടെ സജീവ പാർട്ടി പ്രവർത്തകയായിമാറി. ത്രിതല പഞ്ചായത്ത് നിലവില്‍വന്ന 1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ തലക്കുളത്തൂരില്‍നിന്ന് ആദ്യമായി ജനവിധിതേടി. അത്തതവണ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി.

അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. പരേതരായ ടി.കെ. ആലിയുടേയും മറിയത്തിന്റേയും മകളാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍. മക്കള്‍: അയ്റീജ് റഹ്‌മാന്‍ (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്- കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.