തിരുവനന്തപുരം: 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന സെൻസസിന്റെ ആദ്യഘട്ടമെന്നനിലയിൽ വീടുകളുടെ കണക്കെടുപ്പ് (ഹൗസിങ് സെൻസസ്) ഇക്കൊല്ലം ഏപ്രിലിൽ ആരംഭിക്കും. സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം. സെൻസസ് നടപടികളുടെ തുടക്കമെന്ന നിലയിൽ കളക്ടർമാർമുതൽ ഉദ്യോഗസ്ഥർക്കുവരെ ചുമതലനൽകി പൊതുഭരണവകുപ്പ് വിജ്ഞാപനം പുറത്തിറക്കി.

To advertise here,

രണ്ടാംഘട്ടമായ 2027 ഫെബ്രുവരിയിൽ ജനങ്ങളുടെ കണക്കെടുപ്പ് നടത്തും. ഇതിനൊപ്പം ജാതിസെൻസസും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ മാധ്യമം ഉപയോഗിക്കുന്ന ആദ്യ സെൻസസെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പോർട്ടലും ഇതിനായി സജ്ജമാക്കും. വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ നൽകാനുള്ള സൗകര്യം പോർട്ടലിൽ ഒരുക്കും.

ഹൗസിങ് സെൻസസിന് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാവും ഉദ്യോഗസ്ഥർ വീടുകളിലെത്തുക. കളക്ടർമാരാണ് അതത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. ഡെപ്യൂട്ടി കളക്ടർക്ക് (ജനറൽ) ജില്ലയിലെ സെൻസസ് ഓഫീസറുടെ ചുമതലയും നൽകി.

തദ്ദേശ ജോയിന്റ് ഡയറക്ടർമുതൽ ആർഡിഒ വരെയുള്ള ജില്ലാതല ഉദ്യോഗസ്ഥർ അഡീഷണൽ സെൻസസ് ഓഫീസറുടെ ചുമതലയിലുണ്ടാകും. താലൂക്കുകളിൽ തഹസിൽദാർമാർക്കാണ് മേൽനോട്ടം. മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ ടൗൺ, കന്റോൺമെന്റ് എന്നിവിടങ്ങളിൽ അതത് മുനിസിപ്പൽ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.

രാജ്യത്തെ 16-ാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും സെൻസസാണ് 2027-ൽ നടക്കുന്നത്.