തിരുവനന്തപുരം: ഇന്ത്യയിൽ വരാൻ പോകുന്നത് കഴിഞ്ഞ നൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട കാലവർഷമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പസഫിക് സമുദ്രത്തിലെ ജലം പതിവിലും ചൂടാകുന്ന 'എൽ നിനോ' പ്രതിഭാസമാണ് ഇത്തവണത്തെ മഴ കുറയ്ക്കാൻ പ്രധാന കാരണമാകുന്നത്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തെ മാത്രമല്ല, തുടർന്നു വരുന്ന തുലാവർഷത്തെയും ഈ പ്രതിഭാസം പ്രതികൂലമായി ബാധിക്കുമെന്നത് രാജ്യത്തിന്റെ കാർഷിക മേഖലയ്ക്കും ജലലഭ്യതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

To advertise here,

കഴിഞ്ഞ 150 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്ന വർഷമായി ഇത് മാറാൻ സാധ്യതയുണ്ട്. സാധാരണ ലഭിക്കേണ്ട ദീർഘകാല ശരാശരി മഴയുടെ 86 മുതൽ 94 ശതമാനം വരെ മാത്രമേ ഇത്തവണ ലഭിക്കാൻ ഇടയുള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ പകുതി വരെ സാധാരണ രീതിയിൽ മഴ ലഭിക്കുമെങ്കിലും, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ തീവ്രമാകുന്നതോടെ മഴയില്ലാത്ത ദിവസങ്ങളുടെ എണ്ണം വർധിക്കും. ഈ പ്രതിഭാസം അടുത്ത വർഷം ജനുവരി അല്ലെങ്കിൽ ഫെബ്രുവരി വരെ നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ കടുത്ത ജലക്ഷാമത്തിലേക്കും വരൾച്ചയിലേക്കും രാജ്യം നീങ്ങിയേക്കാം.

കേരളത്തിൽ ശരാശരി ലഭിക്കേണ്ട 2018 മില്ലിമീറ്റർ മഴയേക്കാൾ കുറഞ്ഞ അളവ് മാത്രമേ ഇത്തവണ ലഭിക്കൂ എന്നാണ് നിഗമനം. മഴയുണ്ടാകാൻ ആവശ്യമായ അന്തരീക്ഷ വായുവിന്റെ മുകളിലേക്കുള്ള ചലനത്തെ എൽ നിനോ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം. സാധാരണയായി മഴയ്ക്ക് കാരണമാകുന്ന ന്യൂനമർദ്ദങ്ങൾ, ചക്രവാതച്ചുഴികൾ, ചുഴലിക്കാറ്റുകൾ എന്നിവയുടെ എണ്ണത്തിൽ ഈ വർഷം വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. പെയ്യുന്ന മഴ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രമായി പെയ്യാമെന്നതും ആശങ്ക വർധിപ്പിക്കുന്നു.

മഴക്കുറവിനൊപ്പം തന്നെ രാജ്യത്തെ താപനില ക്രമാതീതമായി ഉയരുന്നത് മറ്റൊരു വലിയ വെല്ലുവിളിയാണ്. 2024-ൽ അനുഭവപ്പെട്ട ഉഷ്ണതരംഗത്തേക്കാൾ ശക്തിയുള്ള എൽ നിനോ പ്രതിഭാസമാണ് ഇത്തവണ പ്രവചിക്കപ്പെടുന്നത്. ഇതുമൂലം 2027 ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായി മാറുമോ എന്ന ആശങ്കയിലാണ് ലോകം.