തിരുവനന്തപുരം: കൊടുംചൂടിനിടെ വൈദ്യുതി നിയന്ത്രണം കൂടിയായപ്പോൾ ജനജീവിതം ദുസ്സഹം. രാത്രി ചിലയിടങ്ങളിൽ ഒരുമണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ട്. അതും മുന്നറിയിപ്പില്ലാതെ. എത്രദിവസം നിയന്ത്രണം തുടരേണ്ടിവരുമെന്നതിലും കെ.എസ്.ഇ.ബി.ക്ക് ഉത്തരമില്ല.

To advertise here,

ദിവസം ഒരുപ്രദേശത്ത് ഏത് സമയം, എത്രനേരം വൈദ്യുതി മുടങ്ങുമെന്ന് ഒരാഴ്ചയ്ക്കുള്ള അറിയിപ്പ് മുൻകൂട്ടി നൽകണമെന്ന് റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വൈദ്യുതി ലഭ്യമല്ലെന്ന് അറിയാമെങ്കിലും ഭാഗിക വൈദ്യുതിനിയന്ത്രണത്തിനു സാധ്യതയുണ്ട് എന്ന പൊതുഅറിയിപ്പാണ് ഇപ്പോഴും നൽകുന്നത്.

'ഡേ എഹെഡ്' വിപണിയിൽ വൈദ്യുതി ലഭ്യമാണോ എന്നത് തലേദിവസം വൈകുന്നേരത്തോടെ അറിയാനാവും. അതിൽ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതിലഭ്യത കുറവായിരിക്കുമെന്ന് വ്യക്തമാണ്. അതിനാൽ, നിയന്ത്രണത്തിന്റെ സാധ്യത മുൻകൂട്ടി അറിയിക്കാൻ കഴിയുമെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്. പിന്നീട് തത്സമയവിപണിയിൽ കിട്ടിയാൽ നിയന്ത്രണത്തിൽ ഇളവുനൽകാനാവും. എപ്പോൾ വൈദ്യുതി മുടങ്ങുമെന്ന് അറിയാത്തിനാൽ തയ്യാറെടുപ്പുകൾക്കും കഴിയുന്നില്ല.

മഴയില്ലാത്ത, നല്ല ചൂടുള്ള ദിവസങ്ങളിൽ ആയിരം മുതൽ 1200 മെഗാവാട്ടുവരെ കൂടുതൽ വേണ്ടിവരും. ഇത് ലഭ്യമാക്കാൻ കഴിയാതെവരുന്നതാണ് പ്രശ്നം. ഉപഭോഗം നിയന്ത്രിക്കാനാണ് കെ.എസ്.ഇ.ബി. ആഹ്വാനംചെയ്യുന്നത്. എന്നാൽ, കൊടുംചൂടിൽ എ.സി.കൾ കൂടുതൽ പ്രവർത്തിപ്പിക്കേണ്ടിവരുന്നതിനാൽ ആ നിർദേശം പ്രായോഗികമാവില്ല.

ഇന്ന് അടിയന്തരയോഗം

സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി സണ്ണി ജോസഫ് ബുധനാഴ്ച അടിയന്തരയോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം. ബോർഡ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.