കൽപ്പറ്റ: ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വയനാട് പൊന്നടയിലാണ് വീട് നിർമിക്കുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ടി സിദ്ദിഖ് എം.എൽ.എ വീടിന് തറക്കല്ലിട്ടു. തറക്കല്ലിടുന്നത് ആംബുലൻസിലിരുന്നാണ് ശ്രുതി കണ്ടത്. 

To advertise here,

തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് വീടിന് ധനസഹായം നല്‍കുന്നത്. വീട് നിർമാണത്തിനുള്ള ചെലവ് പൂർണമായും തങ്ങൾതന്നെ വഹിക്കുമെന്ന് ഡെനിഷും ഇനോക്കും പറഞ്ഞു. നിർമാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരും. 

ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുൾപ്പൊട്ടലിൽ രക്ഷിതാക്കളേയും സഹോദരിയെയും നഷ്ടപ്പെട്ടു. വിവാഹത്തിനായി കരുതിവെച്ച പണവും ആഭരണങ്ങളും നഷ്ടമായി. രക്ഷിതാക്കളുടെ വിയോ​ഗത്തോട് പൊരുത്തപ്പെട്ടുവരുന്നതിനിടെയായിരുന്നു താങ്ങായ പ്രതിശ്രുത വരൻ ജെൻസന്റെ വാഹാനപകടത്തിലുള്ള മരണം. അപകടത്തില്‍ പരിക്കേറ്റ ശ്രുതി കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം എത്തുന്നത്.