ഗുരുവായൂർ: അമൃത് പദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടലും ലോഡ്‌ജിങ് സംവിധാനവും വരുന്നു. തീർഥാടകർക്കും ടൂറിസ്റ്റുകൾക്കും മറ്റ് യാത്രക്കാർക്കും തീവണ്ടിയിറങ്ങിയാൽ മികച്ച താമസസൗകര്യം അന്വേഷിച്ചുനടക്കേണ്ടിവരില്ല.

To advertise here,

രണ്ടു കിടക്കകളോടെ ശീതീകരിച്ച 10 മുറികൾ, 12 പേർക്കുവീതം താമസിക്കാവുന്ന രണ്ട് എ.സി. ഡോർമിറ്ററികൾ, ചെറിയ കംപാർട്ട്‌മെന്റുകളായി തിരിച്ച 50 വെയ്റ്റിങ് ബർത്തുകൾ, താഴെയും ഒന്നാംനിലയിലുമായി ഭക്ഷണശാല, ഒന്നാംനിലയിലെ വരാന്തയിൽ ജ്യൂസ്- ടീ സ്റ്റാളുകൾ, തീർഥാടകർക്ക് അത്യാവശ്യം വേണ്ട നിത്യോപയോഗസാധനങ്ങൾ തുടങ്ങി വലിയ സൗകര്യങ്ങളോടെയാണ് ബജറ്റ് ഹോട്ടൽ സംവിധാനം വരുന്നത്.

ഒരുമണിക്കൂറിന് പണം നൽകി ഉപയോഗിക്കാവുന്ന തരത്തിലുള്ള വെയ്റ്റിങ് ബർത്തുകൾ ഗുരുവായൂരിൽ ഏറെ പ്രയോജനമുള്ളതാണ്. ഒന്നോ രണ്ടോ പേർക്ക് വലിയ തുക മുടക്കാതെ കുറച്ചുനേരത്തേക്ക്‌ വിശ്രമിക്കാൻ സൗകര്യം നൽകുന്നതാണിത്. ബജറ്റ് ഹോട്ടൽ ഏറ്റെടുത്തുനടത്തുന്നതിനുവേണ്ടി റെയിൽവേ ടെൻഡർ ക്ഷണിച്ചപ്പോൾ 15 ഏജൻസികൾ സമീപിച്ചു. ത്രീ സ്റ്റാർ ഹോട്ടൽ നടത്തി പരിചയമുള്ള, രണ്ടുകോടിയെങ്കിലും ടേൺ ഓവർ ഉള്ളവരെയാണ് പരിഗണിക്കുകയെന്ന് റെയിൽവേയുടെ നിബന്ധനകളിൽ പറയുന്നു.

ബജറ്റ് ഹോട്ടൽ പദ്ധതിക്കുവേണ്ട നിർമാണപ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇനി കരാറെടുക്കുന്നവർക്ക് അവരുടെ താത്‌പര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ആകാം. അമൃത് മിഷൻ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞ്, ബജറ്റ് ഹോട്ടൽ പദ്ധതി ആരംഭിക്കുകയും ചെയ്താൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനു പുതിയൊരു മുഖമാകും.