മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റ കീഴിലുള്ള സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഈ വർഷം ശാസ്ത്രജ്ഞയും ‘അഗ്നിപുത്രി’ എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസിന് സമ്മാനിക്കുമെന്ന് ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. അവാർഡ് നവംബർ 30ന് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

To advertise here,

സമൂഹത്തിൽ വിവിധ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയ പ്രഗത്ഭരെ ആദരിക്കുന്നതിനായി, ഡൽഹി ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്തയും ലോകപ്രശസ്ത മഹാപണ്ഡിതനും വിശ്വമാനവീകനുമായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്മരണാർത്ഥത്തിലാണ് ഈ അവാർഡ് ദാന ചടങ്ങ് സംഘടിപ്പികുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനും ശാസ്ത്രവികസനത്തിനും  ഡോ. ടെസ്സി തോമസ് നൽകിയ സംഭാവനകൾ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസിന്റെ ദർശനങ്ങളുമായി ചേർന്ന് നിൽക്കുന്നതായതിനാലാണ്, ഈ വർഷത്തെ അവാർഡിന് അവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. 

നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷന്റെ വൈസ് ചാൻസിലറായ ഡോ. ടെസ്സി തോമസ്, ഇന്ത്യയുടെ അഭിമാനമായ അഗ്നി IV , അഗ്നി V മിസൈലുകളുടെ പ്രൊജക്റ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ‘മിസൈൽ വനിത’ , ‘അഗ്നിപുത്രി’ എന്നീ വിശേഷണങ്ങൾക്ക് ഉടമയായ അവർ2008-ലെ ഡിആർഡിഓ സയന്റിസ്റ്റ് ഓഫ് ദ ഇയർ അവാർഡ്, 2012 ലെ സിഎൻഎൻൃഐബിഎൻ ഇന്ത്യൻ ഓഫ് ദി ഇയർ അവർഡ് 2014- ലെ കേരള സർക്കാരിൻ്റെ വനിതാ രത്നം പുരസ്കാരം അടക്കമുള്ള നിരവധി ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.

ടിബറ്റൻ ബുദ്ധമതത്തിൻ്റെ ആത്മീയ നേതാവായ ദലൈലാമ, ഡോ. ബാബാ ആംദെ, അരുണ റോയ്, ഡോ. സോനം വാങ്ചുക് എന്നിവർ മുമ്പ് ഈ പുരസ്കാരത്തിന് അർഹത നേടിയിട്ടുണ്ട്.