തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ നിയമാനുസൃതമല്ലാതെ പണിത എല്ലാ കെട്ടിടങ്ങള്‍ക്കും പ്രത്യേക നമ്പര്‍ (യു.എ.) നല്‍കും. ഇരട്ടിനികുതിയും ഈടാക്കും. നഗരങ്ങളില്‍ പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണത്തിനുള്ള മാര്‍ഗരേഖയിലാണ് പുതിയ നികുതിനിര്‍ദേശം. ചട്ടപ്രകാരമല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നിയമാനുസൃത നമ്പര്‍ നല്‍കുന്നതുവരെയോ അവ പൊളിച്ചുനീക്കുന്നതുവരെയോ കെട്ടിടനികുതിയും അതിന്റെ ഇരട്ടിത്തുകയും ഈടാക്കാനാണ് നിര്‍ദേശം.

To advertise here,

തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കിലുള്ള കെട്ടിടങ്ങളുടെ യഥാര്‍ഥവിവരം സ്ഥലപരിശോധന നടത്തി കൃത്യത വരുത്തും. കെട്ടിടങ്ങളുടെ നികുതി നിര്‍ണയിച്ചശേഷം തറവിസ്തീര്‍ണത്തിലോ ഉപയോഗക്രമത്തിലോ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിരക്ക് പുതുക്കും. നികുതിനിര്‍ണയ പരിധിയില്‍ ഉള്‍പ്പെടാതെ ഒഴിവായിപ്പോയ കെട്ടിടങ്ങള്‍ കണ്ടെത്തി എന്‍ജിനിയറിങ് വിഭാഗത്തിന്റെ സഹായത്തോടെ ക്രമവത്കരിച്ച് നികുതി നിര്‍ണയിക്കും. സ്ഥലപരിശോധന (ഫീല്‍ഡ് പരിശോധന)യ്ക്ക് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.