തിരുവനന്തപുരം:സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർഎസ്എസിന്റെ സ്വരത്തിലാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ  പ്രതികരണം നടത്തിയിരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി.

To advertise here,

'സ്ത്രീകൾ ആക്രമിക്കപ്പെടുകയും മാനഭംഗപ്പെടുകയും ചെയ്യുന്ന വിഷയം ഇന്ത്യയിൽ ഉയർന്നുവന്നപ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭവഗത് പറഞ്ഞത്, സ്ത്രീകളെല്ലാം വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണമെന്നാണ്. സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് അവർക്കെതിരെ ആക്രമണമുണ്ടാകുന്നതെന്നും പറഞ്ഞു. ഏതാണ്ട് ഇതേ സ്വരത്തിലും സമാനമായിട്ടുമാണ് കാന്തപുരവും പറഞ്ഞിരിക്കുന്നത്' എം.എ.ബേബി പറഞ്ഞു.

ഇത് രാജ്യത്തെ ഭരണഘടനാമൂല്യങ്ങൾക്കും നിയമവ്യവസ്ഥയ്ക്കും എതിരാണ്. സ്ത്രീ പുരുഷ തുല്യത ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഏത് മതത്തേ വ്യാഖ്യാനിക്കുന്നതും ഭരണഘടനാമൂല്യങ്ങൾ അംഗീകരിക്കാതെ ആകരുതെന്നും ബേബി പറഞ്ഞു.

ഒരു മതത്തിന്റെ പേരിലും സ്ത്രീ പുരുഷ തുല്യത ചോദ്യംചെയ്യാൻ പാടില്ല. ഇത്തരം അഭിപ്രായം പറയുന്നവർ സ്വയം ആത്മ പരിശോധന നടത്തണമെന്നും സിപിഎം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് സിപിഎം നേതാക്കളായ കെ.ടി.ജലീലും ടി.കെ.ഹംസയും രംഗത്ത് വന്നിരിക്കെയാണ് പാർട്ടി ജനറൽ സെക്രട്ടറിയുടെ ഇത്തരത്തിലുള്ള പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നത്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.