ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. തോൽവിയുടെ കാരണം പാർട്ടി രേഖകളിൽ വ്യക്തമാണെന്നും പറയാത്ത കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കരുതെന്നും തോമസ് ഐസക് പറഞ്ഞു. തോൽവിക്ക് ശേഷം ജനങ്ങളാണ് തിരുത്തേണ്ടത് എന്ന് പറയുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയിൽ ഉടനീളം നടന്ന ചർച്ചകൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും രണ്ട് രേഖകൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ പറയാത്ത ഏതെങ്കിലും കാര്യം ഞാൻ പറഞ്ഞോ? പറഞ്ഞത് വായിച്ചാൽ മതി. പറയാത്ത കാര്യങ്ങൾ വായിച്ചുണ്ടാക്കി വിവാദം വേണ്ട. ഞാൻ പറഞ്ഞത് പൂർണമായി കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരുമണിക്കൂർ പ്രസംഗത്തിലെ അഞ്ച് മിനിറ്റ് ഭാഗം മാത്രമാണ് ഇത്.' -തോമസ് ഐസക് പറഞ്ഞു.

Also Read: ‘10 കൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നു, ജനവികാരത്തിനൊപ്പം നിൽക്കാനായില്ല’

സിപിഎം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിക്കായി നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് തോമസ് ഐസക് പ്രസംഗിച്ച കാര്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. പത്തുകൊല്ലം ഭരിച്ച നമുക്ക് അഹങ്കാരം കൂടിയെന്നും ജനവികാരത്തിനൊപ്പം നിൽക്കാനായില്ലെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി. ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാൻ. അയ്യപ്പസംഗമത്തിൽ എന്താണു പറഞ്ഞതെന്നു വ്യാഖ്യാനിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സഹകരണബാങ്കുകൾ ജനങ്ങളിൽനിന്ന് കാശു വാങ്ങിയെങ്കിൽ തിരിച്ചു കൊടുക്കണം. വായ്പ വാങ്ങിയവർ തിരിച്ചടയ്ക്കണം. അടയ്ക്കാത്തവരെ പാർട്ടി പുറത്താക്കണം. എങ്കിലേ ജനങ്ങൾക്കു വിശ്വാസമുണ്ടാകൂ. നമ്മൾ നന്നായി എന്ന് ജനങ്ങൾക്കു മനസ്സിലാകണം. തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായ പോരായ്മകൾ പലതുണ്ടെന്നും അതൊക്കെ തിരുത്തണമെന്നും പറഞ്ഞ തോമസ് ഐസക്, അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കേരളത്തിൽ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.