കൊച്ചി: ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 'സമൃദ്ധി @ കൊച്ചി' പദ്ധതിയുടെ സമൃദ്ധിയാണ് തന്റെ സംതൃപ്തിയെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍. 2021 ഒക്ടോബര്‍ 7-ന് പ്രവര്‍ത്തനമാരംഭിച്ച പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊച്ചിയില്‍ പത്ത് രൂപക്ക് പത്ത് ലക്ഷത്തിലധികം ഊണുകളാണ് വിറ്റഴിച്ചതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,

സാമ്പാറും തോരനും അച്ചാറും കൂട്ടിയാണ് 10 രൂപക്ക് ഊണൊരുക്കിയത്. 10 രൂപ ഊണും 15 രൂപ പാഴ്സലുമായിട്ടായിരുന്നു തുടക്കം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ദിവസം തോറും നാലായിരത്തോളം പേര്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്. 13 പേരാണ് ആദ്യ ഘട്ടത്തില്‍ ഹോട്ടലില്‍ ജോലിക്കായി ഉണ്ടായിരുന്നത്. ഇപ്പോള്‍ 38 പേര്‍ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ട്. ഇത്രയും കുടുംബങ്ങള്‍ക്ക് അത്താണിയാണ് ഇന്ന് സമൃദ്ധി കൊച്ചി.

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കാറ്ററിങ്ങുമെല്ലാം ഇവിടെ നിന്നുണ്ട്. ഇന്ന് ഇവിടെ ആരും വിശന്നിരിക്കില്ല. ജനകീയ ഹോട്ടലിന്റെ ഭക്ഷണത്തിനെതിരേ പലരും പരാതി പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലൊരു പരാതിക്കും ഇട നല്‍കാതെയാണ് സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സാമ്പാര്‍ കൊള്ളില്ലെന്നും ഉപ്പില്ലെന്നുമൊക്കെ പറഞ്ഞ് പദ്ധതിയെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ജനങ്ങള്‍ 'സമൃദ്ധി @ കൊച്ചി' ഏറ്റെടുക്കുകയായിരുന്നുവെന്ന് മേയര്‍ പറഞ്ഞു.  

പത്ത് രൂപ ഊണ് ഹിറ്റായതോടെയാണ് കൊച്ചി കോര്‍പ്പറേഷന്‍ പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവുമെല്ലാം ഒരുക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന ആശയത്തിന്റെ ഭാഗമായാണ് സമൃദ്ധി കൊച്ചി പദ്ധതി നടപ്പിലാക്കുന്നത്. നോര്‍ത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലില്‍ 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയാണ് ഹോട്ടലില്‍ തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് കാലത്തെ സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനത്തില്‍നിന്നാണ് ഇത്തരമൊരു ആശയം മനസിലുദിച്ചത്. നഗരത്തിലെത്തുന്ന തൊഴിലാളികളെ ലക്ഷ്യംവെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.