കൽപ്പറ്റ: ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീടുമായി ബന്ധപ്പെട്ട് അടിമുടി ക്രമക്കേടുകളും ദുരൂഹതകളും. ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങളും നിയമപ്രകാരമുള്ള ഉയരവും പാലിക്കാതെ കെട്ടിടം നിർമ്മിച്ചതിനെ തുടർന്ന് 2022-ൽ മുട്ടിൽ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് ക്രമവൽക്കരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ മൂന്നു നിലയുള്ള കെട്ടിടമാണെങ്കിലും പഞ്ചായത്തിന്റെ ബിൽഡിങ് സർട്ടിഫിക്കറ്റിൽ ഒരു നില മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

To advertise here,

കെട്ടിടത്തിന് 2012 മുതലുള്ള പഴക്കമുണ്ടെന്നാണ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ 2015-ലാണ് ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഈ നിയന്ത്രണങ്ങൾ മറികടക്കാനാണോ 2012-ൽ നിർമ്മിച്ചതാണെന്ന തരത്തിൽ രേഖയുണ്ടാക്കിയതെന്ന് സംശയിക്കപ്പെടുന്നു. ആ കാലയളവിൽ അവിടെ സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്നും 2015-16 കാലത്താണ് നിർമ്മാണം നടന്നതെന്നുമാണ് പരിസരവാസികൾ പറയുന്നത്.

കെട്ടിട നിർമ്മാണത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് എക്‌സൈസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ അനധികൃത നിർമാണസ്ഥലത്താണ് വ്യാജമദ്യം ഉണ്ടാക്കിയതെന്നാണ് എക്‌സൈസിന്റെ സംശയം. നിലവിലെ സാഹചര്യത്തിൽ വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.