കൊച്ചി: ഭരണഘടനാ ലംഘനം നടത്തി അഴിമതിനടത്താന്‍ പരസ്പരം മത്സരിക്കുന്ന ഇന്ത്യാ മുന്നണിയുടെ ഉദയമാണ് കൊച്ചി കോര്‍പ്പറേഷനില്‍ കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. കോര്‍പ്പറേഷന്‍ സെക്രട്ടറി അവതരിപ്പിച്ച ബജറ്റിനെ കൈയടിച്ച് സ്വാഗതം ചെയ്ത കോണ്‍ഗ്രസ്സിന്റെ നിലപാട് വലിയ ജനവഞ്ചനയാണെന്നും അഴിമതി പണത്തിന്റെ പങ്കുകാരാണ്  കോണ്‍ഗ്രസെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലേക്ക്‌ ബി ജെ പി നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ധനകാര്യ കമ്മിറ്റി ചെയര്‍മാനായിട്ടുള്ള ഡെപ്യൂട്ടി മേയര്‍  സഭയിലുണ്ടായിട്ടും ബജറ്റ് അവതരിപ്പിക്കാത്ത സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് കണക്ക് അവതരിപ്പിച്ചത്. ഇതിനെ ബജറ്റായി കണക്കാക്കാന്‍ സാധിക്കില്ല. കോര്‍പ്പറേഷന്‍ സെക്രട്ടറി അവതരിപ്പിച്ച വരവുചെലവ് കണക്കുകള്‍ ബജറ്റ് ആണെന്ന് മേയര്‍ പ്രഖ്യാപിച്ചതുവഴി ഭരണഘടനാ ലoഘനമാണ് നടത്തിയിട്ടുള്ളത്‌. കോര്‍പ്പറേഷന്‍ സെക്രട്ടറി അവതരിപ്പിച്ച കണക്കുകള്‍ വോട്ടിന് ഇടണമെന്നാണ് ബി ജെ പി ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ വിട്ട് നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സഹായിക്കുകയായിരുന്നു. കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതുമൂലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും മേയര്‍ക്കും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കോര്‍പ്പറേഷനില്‍ ഇന്ത്യാ മുന്നണി രൂപം കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബജറ്റ് അവതരിപ്പിച്ചു എന്ന് മേയറും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പ്രഖ്യാപിച്ചപ്പോള്‍ അതിനെ കയ്യടിച്ചു സ്വാഗതം ചെയ്ത കോണ്‍ഗ്രസ്സിന്റെ നിലപാട് വലിയ ജനവഞ്ചനയും അഴിമതി പണത്തിന്റെ പങ്കുകാരാണ് തങ്ങളെന്ന് ഇവര്‍ തെളിയിച്ചിരിക്കുകയുമാണെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.