തിരുവനന്തപുരം: തിരുവനന്തപുരത്ത് കോസ്റ്റല്‍പോലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റ് ഗാര്‍ഡിനേയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റല്‍ പോലീസെത്തി ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. 

To advertise here,

തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളില്‍ എത്തിയവര്‍ നിരോധിത കുരുക്കുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തിയത്. കടലില്‍ മീന്‍പിടിക്കുകയായിരുന്ന ബോട്ടിലേക്ക് പോലീസ് കയറുകയും വിഴിഞ്ഞത്ത് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങ് ഭാഗത്തേക്ക് ബോട്ട് സ്പീഡില്‍ പോവുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

കോസ്റ്റല്‍ പോലീസുകാരായ എ.എസ്.ഐ അജിത്ത്, സിപിഒ വിനോദ്, കോസ്റ്റ് ഗാര്‍ഡ് സൂസന്‍ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. 

ട്രോളിങ് നിരോധനം ലംഘിച്ചതിനും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതിനും മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു.