തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിച്ചതില്‍ ഫ്‌ളക്‌സ്വെച്ച് ആഹ്ലാദിക്കാന്‍ ആശമാരുടെ ഗ്രൂപ്പില്‍ സിഐടിയുവിന്റെ ശബ്ദസന്ദേശം. തുച്ഛമായ തുക കൂട്ടിയതില്‍ എങ്ങനെ ആഹ്ലാദിക്കുമെന്ന് മറുചോദ്യവുമായി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരംചെയ്യുന്ന ആശമാരും.

To advertise here,

ഓണറേറിയം 1000 ആയി വര്‍ധിപ്പിച്ചതില്‍ ആഹ്ലാദപ്രകടനത്തിനോ മന്ത്രിമാരുടെ ചിത്രത്തിന്റെ ഫ്‌ലക്‌സ് വെക്കാനോ അല്ല ആശമാരുടെ ഇനിയുള്ള തയ്യാറെടുപ്പെന്നും ശക്തമായുള്ള സമരത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ആലപ്പുഴ സിഐടിയു ആശ ഫെഡറേഷന്‍ നേതാവ് ഗീതാ ഭായിയുടെ ശബ്ദസന്ദേശത്തിനോട് പ്രതികരിക്കുകയായിരുന്നു അസോസിയേഷന്‍ നേതാക്കള്‍.

ആരോഗ്യകേന്ദ്രങ്ങളുടെമുന്നില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അഭിനന്ദനം രേഖപ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നായിരുന്നു ആശമാരുടെ ഗ്രൂപ്പില്‍വന്ന സിഐടിയു നേതാവിന്റെ സന്ദേശം. തിരുവനന്തപുരത്ത് വെള്ളിയാഴ്ച സെക്രട്ടേറിയറ്റിനുമുന്നില്‍ ആഹ്ലാദപ്രകടനം നടത്താനാണ് സിഐടിയു ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എല്ലാ ജില്ലകളിലും ആഹ്ലാദപ്രകടനത്തിന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാപ്പകല്‍ സമരം നാളെ അവസാനിപ്പിക്കും

ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആശമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന രാപ്പകല്‍ സമരം നാളെ അവസാനിപ്പിക്കും. ഇനി ജില്ലകളിലാകും പ്രതിഷേധം. ആവശ്യങ്ങള്‍നേടിയെടുക്കുംവരെ സമരം തുടരും. സമരത്തിലൂടെ സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞുവെന്നാണ് സമരസമതിയുടെ അവകാശവാദം. കേന്ദ്രമാണ് ഓണറേറിയും വര്‍ധിപ്പിക്കേണ്ടത് എന്നായിരുന്നു ഇത്രയും കാലം മുഖ്യമന്ത്രിയടക്കം പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 1000 രൂപ വര്‍ധിപ്പിച്ചതിലൂടെ കേന്ദ്രമല്ല സംസ്ഥാനമാണ് നല്‍കേണ്ടതെന്ന് മനസ്സിലാക്കിയെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.