കൊല്ലം: കഴിഞ്ഞമാസത്തെ ഓണറേറിയം ലഭിക്കാത്തതിനാൽ സ്കൂൾ പാചകത്തൊഴിലാളികൾ പ്രതിസന്ധിയിൽ. സ്കൂൾ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവർക്ക് 2,000 രൂപവീതം സമാശ്വാസവേതനം മാത്രമാണ് ലഭിച്ചത്. ജൂണിലെ ഓണറേറിയംകൂടി വൈകുന്നത് ഇവരെ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലാക്കി.

To advertise here,

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 13,317 പാചകത്തൊഴിലാളികളാണുള്ളത്. മുൻ സർക്കാർ ഇവരുടെ പ്രതിദിന ഓണറേറിയം 650 രൂപയെന്നത് 675 രൂപയായി പുതുക്കിയിരുന്നു. എന്നാൽ വർധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പി.എം. പോഷൺ മാർഗനിർദേശപ്രകാരം ജോലിചെയ്ത ദിവസങ്ങളിലെ ഓണറേറിയം മാത്രമാണ് അനുവദിക്കുന്നത്.

കുടിശ്ശിക ഓണറേറിയം അടിയന്തരമായി വിതരണം ചെയ്യുകയും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കുകയും വേണമെന്ന് സംസ്ഥാന സ്കൂൾ പാചകത്തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) സെക്രട്ടറി ഹബീബ് സേട്ട് ആവശ്യപ്പെട്ടു. 300 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന അനുപാതം നടപ്പാക്കൽ, യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകൽ, വിരമിക്കൽ പ്രായം 65 വയസ്സാക്കൽ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചും ഇനിയും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.