കൊച്ചി: അഡ്വ. ബി. രാമന്‍പിള്ളക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.  ഇത് അഭിഭാഷക വൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ നടി പറയുന്നു. 

To advertise here,

ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. ഇതിലാണ് തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണം പുറത്തുവന്നത്. ഈ പശ്ചാത്തലത്തിലാണ് നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കാണ് നടി പരാതി നല്‍കിയിരിക്കുന്നത്. 

ബാര്‍ കൗണ്‍സില്‍ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് നടിയുടെ പരാതി. ഈ അഭിഭാഷകര്‍ അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. 

കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ തന്നെ നേതൃത്വം നല്‍കുന്ന സാഹചര്യമുണ്ടായി. ഇതാണ് തെളിവുകള്‍ സഹിതം പുറത്തേക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്നാണ് നടിയുടെ ആവശ്യം. എന്നാല്‍, പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.