കോഴിക്കോട്: യാക്കോബായ സുറിയാനി സഭയുടെ പുതുതായി വാഴിക്കപ്പെട്ട ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫ് മാതൃഭൂമി ഹെഡ് ഓഫീസ് സന്ദർശിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

To advertise here,

ഒരു വ്യവസായ ലക്ഷ്യത്തോടുകൂടിയുള്ള സ്ഥാപനമായല്ല തുടങ്ങിയത് എന്നതാണ് മാതൃഭൂമി പത്രത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ ​പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ഇഴചേർന്നുകിടക്കുന്ന അച്ചടി മാധ്യമമാണ് മാതൃഭൂമി. സത്യവും നീതിയും മറയില്ലാതെ സമൂഹത്തോട് വിളിച്ചുപറയുന്ന മാധ്യമം എന്ന നിലയിൽ മാതൃഭൂമി എല്ലാവർക്കും സ്വീകാര്യമായിട്ടുണ്ട്. 

മാതൃഭൂമി പത്രം സഭയ്ക്ക് ഒരു കുടുംബം പോലെയാണ്. സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ട അവസരങ്ങളുണ്ടായപ്പോൾ നീതി എന്താണെന്ന് മാതൃഭൂമി സമൂഹത്തോട് വിളിച്ചുപറഞ്ഞു. സത്യവും നീതിയും എന്താണെന്ന് വിളിച്ചുപറഞ്ഞതിലൂടെ സഭയ്ക്ക് വലിയതോതിലുള്ള ആശ്വാസമാണ് മാതൃഭൂമി നൽകിയത്.

ധാരാളം വെല്ലുവിളികൾ സമൂഹം നേരിടുന്നുണ്ട്. ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ മൂല്യങ്ങൾ ആരംഭകാലം മുതലേ മാതൃഭൂമി ഉയർത്തിപ്പിടിക്കുന്നുണ്ട്. ആ മൂല്യങ്ങളിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ പത്രധർമം മലയാളികൾക്കിടയിലേക്ക് എത്തിക്കുന്നതിൽ മാതൃഭൂമി നിസ്തുലമായ പങ്കാണ് വഹിക്കുന്നത്. സഭയെയും തന്റെ സ്ഥാനാരോഹണത്തേയും മാതൃഭൂമി കൃത്യമായും സ്നേഹത്തോടെയും അവതരിപ്പിച്ചതിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാക്കോബായ സുറിയാനി ചർച്ച് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തിയോഫിലോസ് മെത്രാപ്പോലീത്ത, സുറിയാനി സഭയുടെ മലബാർ ആർച്ച് ബിഷപ്പ് മോർ സ്റ്റെഫാനോസ് ​ഗീവർ​ഗീസ് എന്നിവരും കാതോലിക്ക ബാവയ്ക്കൊപ്പമുണ്ടായിരുന്നു.

ഫാ. ബേസിൽ തൊണ്ടേലിൽ, മോഹൻ വെട്ടത്ത്, സി.ഇ. ചാക്കുണ്ണി, ബേബി ജേക്കബ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, അസി. ജനറൽ മാനേജർ (എച്ച്. ആർ) പി.സിന്ധു, സീനിയർ ജനറൽ മാനേജർ (സർക്കുലേഷൻ) ജി. ആനന്ദ്, കെ.വിജയാനന്ദ്, സീനിയർ ന്യൂസ് എഡിറ്റർ കെ.സജീവൻ, ന്യൂസ് എഡിറ്റർ എം.പി.സൂര്യദാസ്, ന്യൂസ് എഡിറ്റർ കെ.ജി.ഗിരീഷ്  തുടങ്ങിയവർ സംബന്ധിച്ചു.