മനിശ്ശീരി: പണി പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ പൂട്ടുകട്ടകൾ വിരിച്ച റോഡ് തകർന്നു. മനിശ്ശീരിയിലുള്ള പട്ടികജാതി ആൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിലേക്കുള്ള വഴിയാണ് തകർന്നുകിടക്കുന്നത്. 2024-2025 സാമ്പത്തികവർഷത്തിൽ പ്രീമെട്രിക് ഹോസ്റ്റൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ് കെട്ടിടത്തിലേക്കുള്ള റോഡ്. എട്ടു ലക്ഷംരൂപ ചെലവഴിച്ചാണ് പ്രീമെട്രിക് ഹോസ്റ്റൽ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്. എന്നാൽ, പൂട്ടുകട്ടകൾ വിരിച്ച് നവീകരിച്ച റോഡ് നാലുമാസങ്ങൾക്കുള്ളിൽ പലഭാഗവും താഴുന്ന സ്ഥിതിയിലായി.

To advertise here,

കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനും മറ്റും വാഹനങ്ങളുടെ സഞ്ചാരം കൂടിയായതോടെ പലഭാഗത്തും പൂട്ടുകട്ടകൾ ഇളകിയ നിലയിലാണ്. മഴക്കാലത്ത് നീരുറവയുള്ള ഭാഗമായതിനാൽ ഇവിടങ്ങളിൽ പുല്ലും വളർന്നിട്ടുണ്ട്. ജി.എസ്.പി. മിശ്രിതം ഉപയോഗിച്ച് നിലം ബലപ്പെടുത്താത്താതണ് കട്ടകൾ താഴുന്നതിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. ഇതോടെ ദിവസേന കുട്ടികളെ കൊണ്ടുപോകുന്നതിനും തിരിച്ച്‌ കൊണ്ടുവിടുന്നതിനും വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ കട്ടകൾക്ക് കേടുപാട്‌ സംഭവിക്കുന്നുണ്ട്.

നിർമാണം പൂർത്തിയായി ഒൻപതുവർഷമായിട്ടും ഉദ്ഘാടനം ചെയ്യാതെയും ഉപയോഗിക്കാതെയും കിടക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കുള്ള വഴിയാണിത്. തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നന്നാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻഡ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.