കവരത്തി: ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതിയും നിഷേധിച്ചു.

To advertise here,

ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. 

എത്രയും പെട്ടെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാനാണ് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്.  പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്. മേഖലയുടെ ശക്തമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു കൂട്ട സ്ഥലം മാറ്റമെന്ന്‌ വിശദീകരിച്ചുകൊണ്ടാണ് 39 പേരുടെ പട്ടിക പുറത്തിറക്കിയത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കൂട്ട സ്ഥലംമാറ്റം. നേരത്തെ വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. 

ലക്ഷദ്വീപ് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ എഐസിസി സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചു. എഐസിസി സംഘം ലക്ഷദ്വീപ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കെ.സി വേണുഗോപാല്‍ എം.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഇതിനായി രണ്ട് തവണ അനുമതി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

കോവിഡ് സാഹചര്യവും കര്‍ഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് എഐസിസി സംഘത്തിന് അനുമതി നിഷേധിച്ചത്. വിവാദ നായകനായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നിലവില്‍ സ്ഥലത്തില്ല. രണ്ടുദിവസത്തിനകം അദ്ദേഹം ദ്വീപില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം ചര്‍ച്ച ചെയ്തു അപേക്ഷ പരിഗണിക്കാമെന്നാണ് എ.ഐ.സി.സി സംഘത്തിന് ലഭിച്ച മറുപടി.

Content Highlight: 39 employees transferred from Lakshadweep fisheries department