ന്യൂഡല്‍ഹി: ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ലോക്‌സഭയിലെ എം.പിമാര്‍ക്ക് ശ്രദ്ധ ഊന്നേണ്ട വിഷയങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കി രാഹുല്‍ഗാന്ധി. പത്ത് മിനിറ്റോളം നീണ്ടുനിന്ന യോഗത്തിലാണ് രാഹുല്‍ എം.പിമാര്‍ക്ക് 'സ്റ്റഡി ക്ലാസെ'ടുത്തത്. ബുധനാഴ്ചയായിരുന്നു യോഗം. 

To advertise here,

ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് രാഹുലിന്റെ പ്രധാന നിര്‍ദേശം. അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ തിരിച്ചടിയാവുന്ന പരാമര്‍ശങ്ങള്‍ക്ക് ഇടനല്‍കരുതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയായ ന്യായ് പത്രയില്‍നിന്ന് രണ്ടുകാര്യങ്ങള്‍ ബജറ്റില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയാണ്. പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും ബിഹാറിനേും ആന്ധ്രാപ്രദേശിനേയും കുറിച്ച് മോശമായി സംസാരിക്കരുത്. അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്. കസേര സംരക്ഷിക്കാനുള്ള വ്യായാമമെന്ന ആരോപണം അടിവരയിടണം. തൊഴിലില്ലായ്മ, വിലക്കയറ്റം, സര്‍ക്കാരിന്റെ മധ്യവര്‍ഗവിരുദ്ധ നിലപാടുകള്‍ എന്നിവയായിരിക്കണം പ്രസംഗങ്ങളുടെ ഉള്ളടക്കമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

കോണ്‍ഗ്രസില്‍നിന്ന് കുമാരി ഷെല്‍ജയാണ് ബജറ്റ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ചത്. ശശി തരൂര്‍, ഹൈബി ഈഡന്‍ എന്നിവരടക്കം 20 എം.പിമാരാണ് ചര്‍ച്ചയില്‍ സംസാരിക്കുക.