ചെന്നൈ: മുഖ്യമന്ത്രി ഉൾപ്പെടെ തമിഴ്‌നാട് നിയമസഭയിലെ പുതുമുഖങ്ങൾ സഭാചട്ടങ്ങളും പെരുമാറ്റരീതികളും പഠിക്കുന്നു. ഇതിനുള്ള പ്രത്യേക പരിശീലനം തുടങ്ങി. ചെന്നൈയിലെ കലൈവാണർ അരങ്കത്തിൽ ചൊവ്വാഴ്ച ആരംഭിച്ച പരിശീലന പരിപാടി രാഷ്ട്രീയത്തിലും മുഖ്യമന്ത്രി പദവിയിലും പുതുമുഖമായെത്തിയ ജോസഫ് വിജയ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ ജെ.സി.ഡി. പ്രഭാകർ ടി.വി.കെ. നയിക്കുന്ന പുതിയ ഭരണകൂടത്തെ ‘വിജയ് മാതൃകാ സർക്കാർ’ എന്ന് വിശേഷിപ്പിച്ചു. തമിഴ്നാട് നിയമസഭ 100 വർഷത്തിലേറെ പഴക്കമുള്ള ഒരു ചരിത്ര സ്ഥാപനമാണെന്നും അതിന്റെ പ്രാധാന്യം ഇവിടെയെത്തുന്ന അംഗങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

18-ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ അവിടെയെങ്ങനെ പെരുമാറണം, സംസാരിക്കണം, എന്തൊക്കെ മര്യാദകൾ പാലിക്കണം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പുതുമുഖങ്ങളെ പഠിപ്പിക്കും. മുൻ നിയമസഭാ സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമാണ് പരിശീലനത്തിനു നേതൃത്വം നൽകുക. സഭാ നടപടിക്രമങ്ങൾ, ചോദ്യങ്ങൾ ചോദിക്കൽ, നോട്ടീസുകൾ സമർപ്പിക്കൽ, ധനാഭ്യർഥന ചർച്ചയുടെ പ്രസക്തി, സഭാ നടപടികൾക്കിടയിൽ പാലിക്കേണ്ട മറ്റ് രീതികൾ തുടങ്ങിയ എല്ലാ കാര്യങ്ങളിലും രണ്ടു ദിവസത്തെ പരിശീലനം നൽകും.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 146 എം.എൽ.എ.മാരും പുതുമുഖങ്ങളാണ്. ഇതിൽ ടി.വി.കെ.യിൽ നിന്നുമാത്രം 101 പേരുണ്ട്. സഭയിലെ ചട്ടങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും അറിയാത്ത ഇവർക്ക് ആ അന്തരീക്ഷത്തോട് പൊരുത്തപ്പെടാൻ പരിശീലനം വഴിയൊരുക്കും. ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും ഭരിച്ച സമയങ്ങളിൽ പുതുമുഖ എം.എൽ.എ.മാർ കുറവായിരുന്നു.