ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ അടുത്ത രണ്ടുദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാജസ്ഥാനിലെ ജോധ്പുരിലെത്തിക്കുന്ന ഹെലികോപ്ടറുകള്‍ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

പ്രതിരോധ നിര്‍മാണ മേഖലയിലെ അമേരിക്കന്‍ ഭീമന്‍ ബോയിങ്ങാണ് ഈ ഹെലികോപ്ടറുകളുടെ നിര്‍മാതാക്കള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങ്ങില്‍നിന്ന് വാങ്ങാന്‍ കരാറായിരിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമാണ് അടുത്തദിവസം ഇന്ത്യയിലെത്തുന്നത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ കരുത്തുകൂട്ടാനുള്ള നീക്കമാണിത്. 

ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64ഇ അപ്പാച്ചെ. സംഘര്‍ഷമേഖലയില്‍ അതിശക്തമായ ആക്രമണം നടത്താന്‍ ഇവ പ്രാപ്തമാണ്. നിലവില്‍ യുഎസ്, യുകെ, ഇസ്രയേല്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ജോധ്പുരിലെത്തുന്നതോടെ മേല്‍പറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഭാഗമാകും. 

പത്തുകൊല്ലം മുന്‍പ്, 2015-ലെ കരാറിന്റെ അടിസ്ഥാനത്തില്‍ 22 അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ എത്തിക്കുന്ന ഹെലികോപ്ടറുകള്‍ ഏവിയേഷന്‍ കോര്‍പ്‌സിനുവേണ്ടിയാണ് വാങ്ങിയിട്ടുള്ളത്.