ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് തടസപ്പെട്ടിരിക്കുന്നത്. ഇന്ത്യയുൾപ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ള സാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളെ കനത്ത പ്രതിസന്ധികളിലേക്കാണ് ഈ സാഹചര്യം എത്തിച്ചിരിക്കുന്നത്.
എഴുനൂറിലധികം എണ്ണക്കപ്പലുകളാണ് ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ ഇരുവശത്തും നിർത്തിയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മാർച്ച് ഒന്നിന്, 28 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി മൂന്ന് ടാങ്കറുകൾ മാത്രമാണ് ഹോർമുസ് കടന്നുപോയത്. മാർച്ച് 2 ആയപ്പോഴേക്കും, ഒരു ചെറിയ ടാങ്കറും ഒരു ചെറിയ ചരക്ക് കപ്പലും മാത്രമാണ് ഇതിലൂടെ പോയത്. ഹോർമുസ് അടച്ചതോടെ ഇന്ത്യയിലേക്കുള്ള എണ്ണവരവ് സംബന്ധിച്ച് പ്രതിസന്ധി ഉയർന്നിട്ടുണ്ട്.
എന്നാൽ, ഇന്ത്യയുടെ കൈവശം ഏകദേശം 100 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്നാണ് പ്രമുഖ അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്യുന്നത്. സംഭരണ ടാങ്കുകളിലും തന്ത്രപരമായ ഭൂഗർഭ കരുതൽ ശേഖരങ്ങളിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന കപ്പലുകളിലുമായിട്ടാണ് എണ്ണശേഖരം ഉള്ളത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവ് തടസ്സപ്പെട്ടാൽ ഏകദേശം 40-45 ദിവസത്തെ ആവശ്യകത നിറവേറ്റാൻ ഇത് പര്യാപ്തമാണെന്നും കെപ്ലർ റിപ്പോർട്ട് ചെയ്യുന്നു.
അസംസ്‌കൃത എണ്ണയുടെ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 50 ശതമാനത്തിലധികവും ഹോർമുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്കെത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം കൂടുതൽ കാലം തടസ്സപ്പെട്ടാൽ വലിയ പ്രതിസന്ധികളിലേക്ക് പോകുകയും പെട്രോൾ- ഡീസൽ വിലയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കാനും ഇടയുണ്ടെന്ന് കെപ്ലറിലെ ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിറ്റോളിയ പറഞ്ഞു. കരുതൽ ശേഖരങ്ങൾ ഹ്രസ്വകാലത്തേക്ക് മാത്രമുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ളതാണെന്നും ദീർഘകാലത്തെ വിതരണ തടസ്സം ഇത് പരിഹരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് രാജ്യത്തെ പെട്രോളിയം റിസർവ് (SPR) സൗകര്യങ്ങളുള്ളതെന്നും സുമിത് റിറ്റോളിയ പറഞ്ഞു. ഇറാൻ-യുഎസ് യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില ഏകദേശം പത്ത് ശതമാനം ഉയർന്നിരുന്നു.
കടൽ വഴിയുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് എന്ന ഈ ഇടുങ്ങിയ കടലിടുക്ക് വഴിയാണ് എത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ രാജ്യമാണ് ഇന്ത്യ.
ഹോർമുസ് അടച്ചിടൽ കൂടുതൽ ദിവസങ്ങളിലേക്ക് കടക്കുകയാണെങ്കിൽ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണയ്ക്ക് ബദലായി ഇന്ത്യക്ക് മറ്റുമാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. പശ്ചിമാഫ്രിക്ക, ലാറ്റിൻ അമേരിക്ക, അമേരിക്ക എന്നീ വിതരണക്കാരെ കൂടാതെ റഷ്യൻ എണ്ണയേയും ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും.
യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണയുടെ വാങ്ങൽ അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, യുഎസ് സുപ്രീം കോടതി ട്രംപിന്റെ ഉയർന്ന തീരുവകൾ റദ്ദാക്കിയതോടെ ഈ കരാറിൽ അവ്യക്ത നിലനിൽക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുകയാണെങ്കിൽ ട്രംപിന്റെ പുതിയ ഉപരോധങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാൽ, പുതിയ സാഹചര്യങ്ങൾ മൂലം ഉപരോധത്തിൽനിന്ന് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
ട്രംപിന്റെതന്നെ വാക്കുകൾ പരിഗണിച്ചാൽ ഇറാനിലെ സൈനിക നടപടിക്ക് നാലാഴ്ചയിൽ കൂടുതൽ വേണ്ടിവരില്ല. അത്രയും ദിവസം പിടിച്ചുനിൽക്കാനുള്ള കരുതൽ ശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ടെന്നാണ് കരുതുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് ആവശ്യമെങ്കിൽ എൽപിജി വിതരണത്തിൽ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlights: India's 100 mn barrel crude stocks could cover 40-45 days if Hormuz flows disrupted
Published: 03 Mar 2026, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented