മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ മഹായുതിയില്‍ അസ്വാരസ്യങ്ങളെന്ന് സൂചന. ശിവസേനയുടെ ചില മന്ത്രിമാരും ഇരുപതോളം എംഎല്‍എമാരും തങ്ങളുമായി ആശയവിനിമയ നടത്തിയെന്ന അവകാശവാദവുമായി ശിവസേന (യുബിടി) വക്താവ് ആനന്ദ് ദൂബെ രംഗത്തെത്തി. കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗത്തില്‍നിന്ന് ചില ശിവസേന മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന (യുബിടി)യുടെ അവകാശവാദമെന്നത് ശ്രദ്ധേയമാണ്.

To advertise here,

മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിൽനിന്ന് വ്യക്തമാക്കുന്നത് ഭരണകക്ഷിയിലെ അസംതൃപ്തിയാണെന്ന് ആനന്ദ് ദൂബേ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡേയുമായി ഗൂഢാലോചന നടത്തി ബിജെപി തങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിച്ചു. ആ ചതിയുടെ പ്രത്യാഘാതം ഇന്നലെ പന്ത്രണ്ടിലധികം മന്ത്രിമാര്‍ അതൃപ്തിമൂലം വിട്ടുനിന്നപ്പോള്‍ പ്രത്യക്ഷമായി, ദൂബേ പറഞ്ഞു.

ബിജെപി-ശിവസേന സഖ്യത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുമായി ചേര്‍ന്നുനില്‍ക്കുന്നത് ഷിന്‍ഡേ പക്ഷത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഒരു വലിയ പിളര്‍പ്പിന് സാധ്യതയുണ്ട്. ഷിന്ദേയുടെ പക്ഷത്തെ ചില മന്ത്രിമാരും ഇരുപതോളം എംഎല്‍എമാരും ഞങ്ങളുമായി ആശയവിനിമയം പുലര്‍ത്തുന്നുണ്ട്. വിശ്വസ്തത പരീക്ഷിക്കപ്പെടേണ്ടതിനാല്‍ ഞങ്ങള്‍ തിരക്കുകൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഈ ആഭ്യന്തര പ്രശ്‌നം കൂടുതല്‍ ദൃശ്യമാകും, ദൂബേ പറഞ്ഞു.

മന്ത്രിസഭായോഗത്തില്‍നിന്ന് ഷിന്‍ഡേപക്ഷ ശിവസേനാ മന്ത്രിമാര്‍ വിട്ടുനിന്നതില്‍ ഭരണസഖ്യത്തിനെതിരേ ശിവസേന (യുബിടി) വിഭാഗം നേതാവ് ആദിത്യ താക്കറേയും വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂട്ടത്തോടെയുള്ള വിട്ടുനിൽക്കൽ ആശങ്കാജനകമാണെന്നും മഹാരാഷ്ട്രയോടുള്ള അധിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി, ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേന, അജിത് പവാറിന്റെ എന്‍സിപി എന്നിവര്‍ ചേര്‍ന്നതാണ് മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ ഷിന്‍ഡേയ്ക്കും അജിത് പവാറിനും ഉപമുഖ്യമന്ത്രിസ്ഥാനമാണുള്ളത്.