ഞ്ജയ് ലീലാ ബൻസാലിയുടെ പദ്മാവത് എന്ന ചിത്രത്തിലെ ജോഹർ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയെത്തുടർന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കറിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. സ്ത്രീകളെ അപമാനിക്കുകയാണ് സ്വരയെന്ന് ബിജെപി കുറ്റപ്പെടുത്തി.

To advertise here,

ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന 'വുമൺ, ലൈഫ്, ഫ്രീഡം' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് 2018-ൽ പുറത്തിറങ്ങിയ 'പദ്മാവത്' ചിത്രത്തിലെ ജോഹർ രംഗം തന്നെ അസ്വസ്ഥയാക്കിയെന്ന് സ്വര പ്രസ്താവിച്ചത്. 'സിനിമയുടെ ക്ലൈമാക്‌സ് കണ്ടപ്പോൾ എനിക്ക് തോന്നിയത്, ലൈംഗിക അക്രമത്തെ അതിജീവിച്ച ഒരാളാണെങ്കിൽ ആത്മാഭിമാനം സംരക്ഷിക്കാൻ ആത്മഹത്യ ചെയ്യാത്തതിനാൽ ഒരു ഭീരുവാണെന്ന് കരുതേണ്ടി വരുമോ എന്നാണ്. ബലാത്സംഗത്തിന് ഇരയായ ശേഷവും ജീവിച്ചിരുന്നാൽ അവരെ ഭീരുവായി കാണുന്ന സന്ദേശമാണോ ഇത്തരം രംഗങ്ങൾ നൽകുന്നത്?'

സ്വരയുടെ ഈ പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ വിമർശനം ഉയരുകയും ചെയ്തു. എന്നാൽ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും റാണി പദ്മാവതിയെ ഭീരുവെന്ന് വിളിചിട്ടില്ലെന്നും, ലൈംഗിക അതിക്രമങ്ങൾ അതിജീവിക്കുന്നവർ ജീവിക്കാൻ അർഹരല്ല എന്ന തെറ്റായ ബോധം സമൂഹം സൃഷ്ടിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും നടി പിന്നീട് വ്യക്തത വരുത്തി.

എന്നാൽ ഒരു സ്ത്രീ മറ്റ് സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം. തനിക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വരം മാറുന്ന രീതിയാണ് നടിയുടേതെന്നും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബി.ജെ.പി. ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ വിമർശിച്ചു. വിദേശ ആക്രമണകാരികളുടെ അടിമകളോ ലൈംഗിക അടിമകളോ ആയി ജീവിക്കുന്നതിന് പകരം മരണത്തെ വരിക്കുക എന്നത് അന്നത്തെ സ്ത്രീകൾ എടുത്ത തീവ്രമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. സിനിമയിലെ ഏറ്റവും ശക്തമായ രംഗങ്ങളിലൊന്നാണിതെന്നും അതിനോട് വിയോജിക്കാം എങ്കിലും ആ തീരുമാനത്തെ ബഹുമാനിക്കണമെന്നായിരുന്നു ശിവസേന എം.പി പ്രിയങ്ക ചതുർവേദി പ്രതികരിച്ചത്.

2018-ൽ സിനിമ റിലീസ് ചെയ്ത സമയത്ത് ഇതേ സംഗതി ചൂണ്ടിക്കാട്ടി സ്വര ബൻസാലിക്ക് തുറന്നകത്ത് എഴുതിയിരുന്നു. സതി, ജോഹർ തുടങ്ങിയ ആചാരങ്ങളെ മഹത്വവൽക്കരിക്കുന്നതിനെ വിമർശിച്ചുകൊണ്ടായിരുന്നു സ്വരയുടെ കത്ത്. ഭർത്താവ് മരിച്ചാലും ലൈംഗിക അതിക്രമത്തിന് ഇരയായാലും ജീവിക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് കത്തിൽ അവർ എഴുതിയിരുന്നു.

അല്ലാവുദ്ദീൻ ഖിൽജിയുടെ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാനും അപമാനത്തിൽ നിന്ന് രക്ഷപ്പെടാനും റാണി പത്മാവതിയുടെ നേതൃത്വത്തിൽ ചിറ്റൂരിലെ സ്ത്രീകൾ കൂട്ടത്തോടെ സതി അനുഷ്ഠിക്കുന്നതാണ് പത്മാവത് എന്ന ചിത്രത്തിലെ ഏറ്റവും നിർണായകമായ രംഗം.