ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിലേക്ക്‌ തിരിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. നിര്‍ണായകമായ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് മോദിയുടെ സന്ദര്‍ശനം. 

To advertise here,

അമേരിക്കയിലെത്തുന്ന മോദി, ക്വാഡ് ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍' എന്ന പരിപാടിയില്‍ മോദി സംസാരിക്കുക. നിരവധി ലോകനേതാക്കള്‍ ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കും. 

ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ യു.എസ്സിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിക്കും. കൂടാതെ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, സെമി കണ്ടക്ടര്‍, ബയോടെക്‌നോളജി എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായാണ് കൂടിക്കാഴ്ച.