ബെംഗളൂരു: നാലുലക്ഷത്തിലേറെ പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക കെയര്‍ ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് നിലവില്‍ വന്നു. രാജ്യത്തിനകത്തും വിദേശത്തും താമസിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ് നോര്‍ക്ക കെയര്‍ നടപ്പാക്കുന്നത്. ഗ്രൂപ്പ് പോളിസിയായ നോര്‍ക്ക കെയറില്‍ മാതാപിതാക്കളും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. ഒക്ടോബര്‍ 31 വരെ 1,02,524 കുടുംബങ്ങളാണ് പോളിസി എടുത്തിരിക്കുന്നത്.

To advertise here,

ഇതിനകം രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പോളിസി പ്രകാരമുള്ള പരിരക്ഷ നിലവില്‍ വന്നു. രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ നീട്ടിയതിനാല്‍ ഇനിയും നോര്‍ക്ക കെയറില്‍ ചേരാന്‍ അവസരമുണ്ട്. നോര്‍ക്ക തിരിച്ചറിയല്‍-അപകട ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് (എന്‍ആര്‍കെ) നേരിട്ട് നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേനയും (norkaroots.kerala.gov.in)നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനെയും അപേക്ഷ സമര്‍പ്പിക്കാം.

ഇതുവരെ എന്‍ആര്‍കെ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്ക് പുതിയതായി ഇതിന് അപേക്ഷ നല്‍കാം.24 മണിക്കൂറിനുശേഷം എന്‍ആര്‍കെ ഇ-കാര്‍ഡ് ലഭിക്കും. ഇതിലെ വിവരങ്ങള്‍ ഉപയോഗിച്ച് നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ സമര്‍പ്പിച്ച്, ഓണ്‍ലൈനില്‍ത്തന്നെ പണമടച്ചാല്‍ ഉടന്‍ തന്നെ നോര്‍ക്ക കെയര്‍ ഇ-കാര്‍ഡ് ലഭിക്കും. ചികിത്സ ആവശ്യം വരുമ്പോള്‍ ഇ-കാര്‍ഡ് ഉപയോഗിക്കാം.

അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നോര്‍ക്ക കെയര്‍ മുഖേന ലഭിക്കുന്നത്. പത്തുലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സും നോര്‍ക്ക കെയറിന്റെ പ്രത്യേകതയാണ്.

ആയുഷ് ചികിത്സയ്ക്ക് 50,000 രൂപവരെ പരിരക്ഷ ലഭിക്കും. തിമിരശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സയില്ലാതെതന്നെ 30,000 രൂപവരെ പരിരക്ഷയുണ്ട്. 70 വയസ്സുവരെയുള്ളവര്‍ക്ക് ചേരാം.നിലവിലുള്ള രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. കാത്തിരിപ്പുകാലമില്ല (വെയിറ്റിങ് പിരീഡ്) എന്നതും പ്രധാന പ്രത്യേകതയാണ്.