ന്യൂഡല്‍ഹി: അനധികൃതമായി എത്രതന്നെ കെട്ടിപ്പൊക്കിയാലും പരമാവധി ശിക്ഷ പിഴയിലൊതുങ്ങുമെന്ന റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍ ആദ്യം തെറ്റിയത് കൊച്ചിയിലെ മരടിലാണ്. തീരപരിപാലനനിയമം ലംഘിച്ച് അവിടെ നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍പ്പോലും ഒരുനാള്‍ അത് നിലംപൊത്തുമെന്ന് വിശ്വസിക്കാതിരുന്നവരുണ്ട്.

To advertise here,

മരടിനുപിന്നാലെ നോയ്ഡയിലും അനധികൃതമായി നിര്‍മിച്ച കെട്ടിടഭീമന്‍മാരെ താഴെയെത്തിച്ചതോടെ രാജ്യത്തെ ന്യായപീഠങ്ങള്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്-നിയമങ്ങളെ വെല്ലുവിളിച്ച് നിര്‍മിച്ചാല്‍ ശിക്ഷ പിഴയിലൊതുക്കില്ല.

2019 മേയ് എട്ടിനായിരുന്നു, കേരളം മാത്രമല്ല രാജ്യംതന്നെ ഞെട്ടിയ വിധി സുപ്രീംകോടതിയില്‍നിന്നുണ്ടായത്. പൊളിച്ചുനീക്കണമെന്ന നിര്‍ദേശം ഹര്‍ജിക്കാര്‍പോലും സുപ്രീംകോടതിക്ക് മുമ്പാകെ വെച്ചിരുന്നില്ല. മറിച്ച് മുംബൈയിലെ മാതൃകയില്‍ കടുത്ത പിഴയും ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരവും ഉത്തരവിടാമെന്നായിരുന്നു ഹര്‍ജിക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ജലാശയങ്ങളോടുചേര്‍ന്നുള്ള ഫ്‌ളാറ്റ് നിര്‍മാണത്തില്‍ നിയമലംഘനത്തിന്റെ ആഴമെത്രയെന്ന് ബോധ്യപ്പെട്ടതോടെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചു. അങ്ങനെ രാജ്യത്ത് സമാനതകളില്ലാത്ത കെട്ടിടം പൊളിക്കലിന് മരട് സാക്ഷിയായി. നോയിഡയിലെത്തുമ്പോള്‍ ലംഘിക്കപ്പെട്ട നിയമത്തില്‍മാത്രമാണ് വ്യത്യാസം. കെട്ടിടങ്ങള്‍ തമ്മിലെ അകലവും അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല. മരടിലെ അനധികൃത നിര്‍മാണത്തിന് ഉത്തരവാദികളാരെന്ന വിഷയം സുപ്രീംകോടതിയില്‍ ഇപ്പോഴും തീര്‍പ്പാവാതെ നില്‍ക്കുന്നുണ്ട്. മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ബില്‍ഡര്‍മാരും സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഉത്തരവാദികളെന്ന് ഏകാംഗ ജുഡീഷ്യല്‍ കമ്മിഷന്‍ അടുത്തിടെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരടിലെ ഫ്‌ളാറ്റുടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കവും തുടരുകയാണ്.

എന്തുകൊണ്ട് പൊളിച്ചു

ചട്ടപ്രകാരം കെട്ടിടങ്ങള്‍തമ്മില്‍ പാലിക്കേണ്ട ചുരുങ്ങിയ അകലവും അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇരട്ട ടവര്‍ നിര്‍മിച്ചത്. ഇത് ചൂണ്ടിക്കാട്ടി 2012 ഡിസംബറില്‍ എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരട്ട ടവര്‍ അനധികൃത നിര്‍മിതിയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഇവ പൊളിച്ചുനീക്കണമെന്നും നിക്ഷേപകര്‍ക്ക് പലിശസഹിതം പണം മടക്കിനല്‍കണമെന്നും 2014 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി വിധിച്ചു. ഇതിനെതിരേ സൂപ്പര്‍ടെക് നല്‍കിയ ഹര്‍ജി കഴിഞ്ഞ ഓഗസ്റ്റ് 31-ന് സുപ്രീംകോടതി തള്ളി.