ന്യൂഡൽഹി: മരടിൽ പൊളിച്ച ഫ്ലാറ്റുകൾ നിലനിന്ന സ്ഥലത്ത് ഇനി എത്രത്തോളം നിർമ്മാണം അനുവദിക്കാം എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് കൈമാറാൻ സുപ്രീംകോടതി നിർദേശം. മരട് കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിന് ആണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഇതിനായി ക്രിസ്തുമസ് അവധി കാലത്ത് മരട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഗൗരവ് അഗർവാളിനോട് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

To advertise here,

2019-ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം മരട് മുൻസിപ്പാലിറ്റി കാറ്റഗറി രണ്ടിൽ പെടുന്ന മേഖലയാണെന്ന കത്ത് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിക്ക് കൈമാറി. കാറ്റഗറി രണ്ടിൽ നിയന്ത്രണങ്ങളോടെ നിർമാണം അനുവദിക്കാം എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ അറിയിച്ചു. നേരത്തെ പൊളിച്ച ഫ്‌ളാറ്റുകളുടെ സ്ഥലത്ത് നിയന്ത്രണങ്ങളോടെ നിർമ്മാണമാകാം എന്നും ഇരുവരും കോടതിയിൽ വ്യക്തമാക്കി.

ഇതേ തുടർന്നാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കൈമാറാൻ അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി നിർദേശിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പൊളിച്ച ഫ്ലാറ്റുകൾ നിലനിന്ന സ്ഥലത്ത് നിർമ്മാണം അനുവദിക്കുന്നതിൽ സുപ്രീംകോടതി തീരുമാനം എടുക്കും. തീരദേശപരിപാലന നിയമം ലംഘിച്ചതിന് നാല് വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2020 ജനുവരി 11, 12 തീയതികളിൽ പൊളിച്ചടുക്കിയത്. ഹോളി ഫെയ്ത് എച്ച്ടുഒ, ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്, ആൽഫ സെറിൻ എന്നീ ഫ്ലാറ്റുകൾ ആണ് പൊളിച്ചത്.

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്.  കേസിലെ വിവിധ കക്ഷികൾക്കുവേണ്ടി സീനിയർ അഭിഭാഷകരായ വി ഗിരി, കെ. പരമേശ്വർ, പി. ബി കൃഷ്ണൻ, അഭിഭാഷകരായ ഹാരിസ് ബീരാൻ, കെ. രാജീവ്, എ. കാർത്തിക്, ലക്ഷ്മീഷ് കാമത്ത്, വെങ്കിട്ട സുബ്രഹ്മണി എന്നിവരും ഹാജരായി.