പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാര്‍ അധികാരമേറ്റു. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. 

To advertise here,

പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

ലക്ഷങ്ങളാണ് ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന മൈതാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ്‌കുമാര്‍ ബുധനാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെക്കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.

243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ ബിഹാറിൽ അധികാരത്തിൽ വീണ്ടുമെത്തിയത്. ബിജെപി-89, ജെഡിയു-85, എൽജെപി (ആർവി)-19, എച്ച്എഎം-5, ആർഎൽഎം-4 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില.