ന്യൂഡൽഹി: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ദീപക് പ്രകാശിനെ ബിഹാറിൽ വീണ്ടും മന്ത്രിയാക്കിയത് ചോദ്യംചെയ്യുന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. സാമൂഹിക പ്രവർത്തകൻ രാകേഷ് കുമാർ സിങ്ങിന്റെ ഹർജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ബിഹാർ സർക്കാരിനും തിരഞ്ഞെടുപ്പു കമ്മിഷനും പഞ്ചായത്തീരാജ് മന്ത്രി ദീപക് പ്രകാശിനും നോട്ടീസയച്ചത്.

To advertise here,

നിയമനിർമാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത വ്യക്തിക്ക് ഭരണഘടനയുടെ 164(4) വകുപ്പ് പ്രകാരം ആറുമാസത്തിലേറെ മന്ത്രിസ്ഥാനം വഹിക്കാനാവില്ല. അതിനകം തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ മന്ത്രിസ്ഥാനം തുടരാനാവൂ. എന്നിരിക്കേ നിതീഷ് കുമാർ സർക്കാരിലും തുടർന്നുവന്ന സമ്രാട്ട് ചൗധരിയുടെ സർക്കാരിലും ദീപക് മന്ത്രിയായി തുടരുകയാണ്.

ബിഹാറിലെ നിയമനിർമാണ സഭയുടെ ഇരുസഭകളിലും (എം.എൽ.എ., എം.എൽ.സി.) അംഗമല്ലാത്ത ദീപക് 2025 നവംബർ 20-നാണ് അന്നത്തെ നിതീഷ് സർക്കാരിൽ മന്ത്രിയായത്. തിരഞ്ഞെടുക്കപ്പെടാതെ മന്ത്രിയായി തുടരാനുള്ള ദീപകിന്റെ കാലാവധി മേയ് 20-ന് അവസാനിച്ചെങ്കിലും അദ്ദേഹം തുടരുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

രാജി, മന്ത്രിസഭാ പുനഃസംഘടന, മുഖ്യമന്ത്രി മാറൽ, മന്ത്രിസഭ പിരിച്ചുവിടൽ, പുനർനിയമനം എന്നിവയുണ്ടായാലും തിരഞ്ഞെടുക്കപ്പെടാത്ത അംഗത്തിന് ആറുമാസത്തിലേറെ മന്ത്രിസ്ഥാനം വഹിക്കാനാവില്ലെന്ന് പഞ്ചാബിലെ എസ്.ആർ. ചൗധരിയുടെ കേസിൽ സുപ്രീംകോടതി 2001-ൽ വിധിച്ചിട്ടുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.