ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും അദ്ദേഹത്തിന്റെ പുതിയ സർക്കാരിനുമെതിരെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) ഭരണകൂടം അഞ്ച് വർഷം തികയ്ക്കില്ലെന്നും ഡിഎംകെയുടെ 'കരുണയിലാണ്' ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ഞായറാഴ്ച അവകാശപ്പെട്ടു. ജനപ്രീതിയുടെ പുറത്തുണ്ടായ ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

To advertise here,

സമീപകാലത്ത് നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ തരംഗത്തേക്കാൾ ഉപരി ഒരു 'സിനിമാ സുനാമി' എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. രാഷ്ട്രീയ ബോധ്യത്തേക്കാൾ ഉപരിയായി, ഒരു പ്രിയപ്പെട്ട ചലച്ചിത്ര താരം പാർട്ടി രൂപീകരിച്ച ആവേശത്തിലാണ് വോട്ടർമാർ വിജയ്‌യെ പിന്തുണച്ചതെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സ്റ്റാലിൻ പറഞ്ഞു.

'തങ്ങളുടെ പ്രിയപ്പെട്ട നടൻ പാർട്ടി തുടങ്ങിയതുകൊണ്ട് ജനങ്ങൾ ആവേശത്തോടെ വോട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവർക്ക് ഈ കളിപ്പാട്ടത്തോടുള്ള താൽപര്യം നഷ്ടപ്പെടും. ഒരു കുട്ടി അമ്മയെ തിരയുന്നതുപോലെ വോട്ടർമാർ ഒടുവിൽ വീണ്ടും ഡിഎംകെയെ തിരയും.' സ്റ്റാലിൻ പറഞ്ഞു.

ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടക്കാൻ ടിവികെയ്ക്ക് സ്വന്തം നിലയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന്റെ സ്ഥിരതയേയും അദ്ദേഹം ചോദ്യംചെയ്തു. 'അവർക്ക് ഭൂരിപക്ഷം പോലും നേടാനായില്ല. ഇന്ന് സർക്കാർ നിലനിൽക്കുന്നത് ഞങ്ങളുടെ (ഡിഎംകെ) കരുണയിലാണ്. എപ്പോൾ വേണമെങ്കിലും ഏത് നിമിഷം വേണമെങ്കിലും ഈ സർക്കാർ താഴെവീഴാം.' മുൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളെ പരാമർശിച്ചുകൊണ്ട്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ, വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) തുടങ്ങിയ പാർട്ടികൾ തുടക്കത്തിൽ ടിവികെ സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ പിന്നീട് മന്ത്രിസഭയിൽ ചേരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം. തീർച്ചയായും ഈ സർക്കാർ അഞ്ച് വർഷം തികയ്ക്കില്ല.' അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെയെ ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും അത് പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം അസ്ഥിരമായി തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ഐയുഎംഎൽ, വിസികെ എന്നിവർ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് സഖ്യം വിടുകയും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയ് നയിച്ച ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും 234 അംഗ സഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ തികയ്ക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എണ്ണം ഉറപ്പാക്കാൻ വിസികെയും ഐയുഎംഎല്ലും അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 133 സീറ്റുകൾ നേടിയ ഡിഎംകെയ്ക്ക് ഇത്തവണ വെറും 59 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കൊളത്തൂർ മണ്ഡലത്തിൽ മത്സരിച്ച സ്റ്റാലിൻ പരാജയപ്പെട്ടതും വലിയ വാർത്തയായിരുന്നു.