ബെംഗളൂരു: കേരള നിയമസഭ പാസാക്കിയ മലയാളഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ എതിർപ്പ് ശക്തമാക്കുന്നു. ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാകും സന്ദർശനം. കന്നഡ-സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് തംഗഡഗിയാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിന്റെ സമസ്ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറപ്പാക്കുക, മലയാളത്തിന്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്.

കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാംഭാഷ മലയാളമാകണമെന്നതാണ് കർണാടകം എതിർപ്പുയർത്താൻ കാരണം. അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂളുകളിൽ ഇത് പ്രശ്നമുണ്ടാക്കുമെന്നാണ് ആക്ഷേപം. കാസർകോട് മേഖലയിൽ ഏഴര ലക്ഷം കന്നഡിഗരുണ്ടെന്ന് കർണാടക സർക്കാർ പറയുന്നു. 210 കന്നഡ സ്കൂളുകൾ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇവരുടെമേൽ മലയാളം അടിച്ചേൽപ്പിക്കുന്നതാണ് കേരളത്തിന്റെ പുതിയ ബില്ലെന്നും വിമർശിക്കുന്നു.

നിയമസഭ പാസാക്കിയെങ്കിലും ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയാ ഡിവലപ്‌മെന്റ് അതോറിറ്റി പ്രതിനിധികൾ ഗവർണറെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിനുപിന്നാലെ പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ബിൽ പിൻവലിച്ച് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളസർക്കാരിനോടുള്ള എതിർപ്പറിയിച്ച് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കളും രംഗത്തെത്തി.